കോഴിക്കോട്: മെഡിക്കൽ കോളേജിൽ മരുന്ന് വിതരണം നിലച്ചിട്ട് ഒരാഴ്ചയിലധികം പിന്നിടുമ്പോൾ രോഗികൾക്ക് താത്കാലിക ആശ്വാസം. സംസ്ഥാന സർക്കാർ മരുന്ന് വിതരണക്കാർക്ക് നൽകാനുള്ള കുടിശ്ശിക ഇനത്തിൽ 1 കോടി രൂപ നൽകും. ഇതോടെ കാൻസർ പോലുള്ള ഗുരുതര രോഗത്തിനുള്ള മരുന്നുകൾ വേഗത്തിൽ വിതരണം ചെയ്യാനാകുമെന്നാണ് ഫാർമസി ജീവനക്കാരുടെ പ്രതീക്ഷ.
മെഡിക്കൽ കോളേജിലേക്ക് മരുന്ന് വിതരണം ചെയ്യുന്ന കമ്പനിക്കാർക്ക് 75 കോടി രൂപയാണ് കുടിശ്ശികയായി സർക്കാർ നൽകാനുള്ളത്. മരുന്ന് വിതരണം നിലച്ചതോടെ 8,000 രൂപയ്‌ക്ക് കിട്ടിയിരുന്ന കാൻസറിന്റെ മരുന്നുകൾ 30,000 രൂപ കൊടുത്ത് പുറത്ത് നിന്നും വാങ്ങേണ്ട ഗതികേടിലായിരുന്നു രോഗികൾ. 8 മാസത്തെ കുടിശ്ശികയാണ് സംസ്ഥാന സർക്കാർ നൽകാനുള്ളത്.