തൃശൂർ: കേരളത്തെ തകർക്കുകയാണ് പിണറായി സർക്കാരും സിപിഎമ്മുമെന്ന് തുറന്നടിച്ച് ജനസഭയിലെത്തിയ യുവാവ്. കേരളത്തിലെ ജനാധിപത്യം ഏകദേശം അവസാനിച്ച തരത്തിലാണെന്ന് ലാൽ എന്ന യുവാവ് തുറന്നടിച്ചു. പിണറായി സർക്കാരെത്തിയതോടെ ജനാധിപത്യത്തിന് തിരശീല വീണുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമരം ചെയ്യാൻ പോലും സാധിക്കാത്ത സാഹചര്യമാണ് ഇവിടെ ഉള്ളത്. അഥവാ സമരം ചെയ്താൽ തന്നെ ജീവൻരക്ഷാ പ്രവർത്തകരും സുരക്ഷാ സേവകരും എത്തും. മൈക്ക് ഓഫായാൽ മൈക്ക് ഉൾപ്പടെ സ്റ്റേഷനിലേക്ക് പിടിച്ചു കൊണ്ടുപോവുക തുടങ്ങിയ വിചിത്രമായ നടപടികൾക്കും നീക്കങ്ങൾക്കുമാണ് സാക്ഷ്യം വഹിക്കുന്നത്. എന്നും സിപിഎമ്മുകാരാണ് ജനാധിപത്യത്തെ കശാപ്പ് ചെയ്തിട്ടുള്ളതെന്നും ലാൽ പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകർത്തത് സി.രവീന്ദ്രനാഥും കെ.ടി ജലീലും ചേർന്നാണെന്നുള്ള ആരോപണവും അദ്ദേഹം ഉന്നയിച്ചു. ചാലക്കുടിയിലെ ജനസഭയിലാണ് യുവാവിന്റെ തുറന്നുപറച്ചിലുകൾ.
ജനകീയ സർക്കാരെന്ന് സ്വയം വിശേഷിപ്പിക്കുന്ന സർക്കാർ എന്തുകൊണ്ട് നിയമം കാത്ത് സെക്രട്ടേറിയറ്റ് നടയിൽ സമരം ചെയ്യുന്ന സിപിഒ ഉദ്യോഗാർത്ഥികളെ കണ്ടില്ലെന്ന് നടക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ജനങ്ങളെ കൊള്ളയടിച്ച് ധൂർത്തടിക്കുകയാണ് സർക്കാർ ചെയ്യുന്നത്.