തൃശൂർ: നടനും തൃശൂർ പാർലമെന്റ് മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപിയെ വീട്ടിലേക്ക് ക്ഷണിച്ച് കലാമണ്ഡലം ഗോപി. തങ്ങൾക്ക് പരസ്പരം കാണാൻ മറ്റാരുടെയും അനുവാദം ആവശ്യമില്ലെന്നും താനും സുരേഷ് ഗോപിയും തമ്മിൽ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളില്ലെന്നും കലാമണ്ഡലം ഗോപി പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘സുരേഷ് ഗോപിയും ഞാനും വളരെക്കാലമായി സ്നേഹബന്ധം പുലർത്തി പോരുന്നവരാണ്. സുരേഷ് ഗോപിയ്ക്ക് എന്നെ കാണാനോ എന്റെ വീട്ടിലേക്ക് വരുവാനോ ആരുടെയും അനുവാദം നോക്കേണ്ടതില്ല. എന്നും എപ്പോഴും അദ്ദേഹത്തിന് സ്വാഗതം. എന്നെ സ്നേഹിക്കുന്നവർക്ക് എന്നെ കാണാൻ എപ്പോഴും വരാം’ – കലാമണ്ഡലം ഗോപി ഫെയ്സ്ബുക്കിൽ കുറിച്ചു.
കലാമണ്ഡലം ഗോപിയുടെ മകൻ രഘുരാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഏറെ വിവാദമായിരുന്നു. തന്റെ അച്ഛനുമായുള്ള ബന്ധം മുതലെടുത്ത് പലരും സുരേഷ് ഗോപിക്ക് വേണ്ടി അദ്ദേഹത്തെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് രഘുരാജ് ഫെയ്സ്ബുക്ക് കുറിപ്പിൽ ആരോപിച്ചിരുന്നു. എന്നാൽ വിവാദമായതിന് പിന്നാലെ രഘുരാജ് പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. ഇതിനെതിരെ പ്രതികരിച്ച് സുരേഷ് ഗോപിയും രംഗത്തെത്തിയിരുന്നു. കലാമണ്ഡലം ഗോപിയെ ഇനിയും കാണുമെന്നും തെരഞ്ഞെടുപ്പ് അല്ലാത്തപ്പോഴും അദ്ദേഹത്തെ സന്ദർശിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചിരുന്നു.