ന്യൂഡൽഹി: രാജ്യത്ത് വ്യാജ രേഖകൾ ഉപയോഗിച്ച് സംഘടിപ്പിച്ച 21 ലക്ഷം സിം കാർഡുകൾ നിലവിലുണ്ടെന്ന് റിപ്പോർട്ട്. ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ നടത്തിയ പരിശോധനയിലാണ് രാജ്യത്ത് ഏറ്റവും കുറഞ്ഞത് 21 ലക്ഷം സിം കാർഡുകൾ വ്യാജ തിരിച്ചറിയൽ രേഖകളുടെ അടിസ്ഥാനത്തിൽ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭാരതി എയർടെൽ, എംടിഎൻഎൽ, ബിഎസ്എൻഎൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ തുടങ്ങിയ കമ്പനികൾക്ക് ടെലികോം ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകി.
ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡിജിറ്റൽ ഇന്റലിജൻസ് വിഭാഗമാണ് രാജ്യത്തെ 114 കോടി മൊബൈൽ ഫോൺ കണക്ഷനുകൾ പരിശോധിച്ചത്. സംശയാസ്പദമായ കണക്ഷനുകൾ ഉപയോഗിക്കുന്ന വരിക്കാരുടെ ലിസ്റ്റ് കമ്പനികൾക്ക് കൈമാറി. ഇവരുടെ രേഖകൾ അടിയന്തരമായി പരിശോധിക്കണമെന്നും വ്യാജ രേഖകളാണെന്ന് കണ്ടെത്തുന്ന പക്ഷം ഉടനടി നടപടി സ്വീകരിച്ച് കണക്ഷൻ വിച്ഛേദിക്കണമെന്നും നിർദ്ദേശം നൽകി.
വ്യാജ രേഖകളിലൂടെ ഉപയോഗത്തിലിരിക്കുന്ന നമ്പറുകളിൽ അധികവും വിവിധ തരത്തിലുള്ള സൈബർ കുറ്റകൃത്യങ്ങളിലും തട്ടിപ്പുകളിലും ബന്ധമുണ്ടെന്ന് കണ്ടെത്തി. സഞ്ചാർ സാഥിയുടെ ഭാഗമായാണ് സിം കാർഡുകൾ രാജ്യവ്യാപകമായി വിശകലനം ചെയ്തത്. രാജ്യത്തെ ഓരോ പൗരനും അവരുടെ പേരിലുള്ള കണക്ഷനുകളെക്കുറിച്ച് അറിയുവാൻ ഇതിലൂടെ സാധിക്കുന്നു. അപേക്ഷിക്കാത്തതോ ആവശ്യമില്ലാത്തതോ ആയ ഏതെങ്കിലും സിം കാർഡ് കണ്ടെത്തിയാൽ ഇത് വിച്ഛേദിക്കാൻ സഹായിക്കുന്നു.