ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിന്റെ പേരിൽ വലിയ രാഷ്‌ട്രീയ നാടകമാണ് പുറത്ത് നടക്കുന്നതെന്ന വിമർശനവുമായി ബിജെപി ദേശീയ വക്താവ് സംബിത് പത്ര. ചുരുക്കി പറഞ്ഞാൽ അഴിമതിയുടെ ആഘോഷമാണ് കെജ്‌രിവാളിന്റെ വസതിക്ക് പുറത്ത് നടക്കുന്നതെന്നും സംബിത് പത്ര പരിഹസിച്ചു. ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാരിനെതിരെയും അദ്ദേഹം രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ” മദ്യനയത്തിൽ പ്രശ്‌നങ്ങൾ ഇല്ലായിരുന്നുവെങ്കിൽ, അത് മികച്ചതാണെന്നാണ് ഇവർ ഇപ്പോഴും കരുതുന്നതെങ്കിൽ എന്തിനാണ് അത് പിൻവലിച്ചത്. മദ്യം വാങ്ങുന്ന പ്രക്രിയയിലും കരാർ നൽകുന്നതിലുമെല്ലാം വ്യാപക ക്രമേക്കടാണ് നടത്തിയിരിക്കുന്നത്.
തുടക്കത്തിൽ അഞ്ച് ശതമാനം കമ്മീഷൻ എന്നത് പിന്നീട് 12 ശതമാനം ആയി വർദ്ധിപ്പിച്ചു. ഏഴ് ശതമാനം അധികം കമ്മീഷൻ കള്ളപ്പണത്തിൽ രൂപത്തിൽ കെജ്‌രിവാൾ സ്വന്തമാക്കി. ഈ നുണകളെല്ലാം പറഞ്ഞുകൊണ്ട് ആം ആദ്മി സമീപിക്കാത്ത ഒരു കോടതിയും ഇന്ന് ഈ രാജ്യത്ത് ബാക്കിയില്ല, എന്നിട്ടും അവർക്ക് എവിടെ നിന്നും ആശ്വാസം ലഭിച്ചിട്ടില്ല. കെജ്‌രിവാൾ ഒരു വ്യക്തിയല്ല ആശയമാണെന്നാണ് ചിലർ പറയുന്നത്. എങ്കിൽ അദ്ദേഹം ഒരു മോശം ആശയമാണെന്നാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. ഈ കേസ് അന്വേഷിക്കാത്ത ഒരു ഏജൻസി പോലും ഡൽഹിയിൽ ബാക്കിയില്ല. ജനങ്ങൾക്കും ഈ വിഷയത്തിലുളള സത്യം അറിയാം.
ഡൽഹി സർക്കാരിന് കീഴിലുള്ള വിവിധ ഏജൻസികളുടെ കീഴിലായിരുന്ന മദ്യവിൽപ്പനയും ഇടപാടുകളും സ്വകാര്യമേഖലയ്‌ക്ക് കൈമാറുന്നതിനെതിരെ ആദ്യഘട്ടത്തിൽ തന്നെ സർക്കാരിന് മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇത് അവഗണിച്ചാണ് മദ്യനയം രൂപീകരിച്ചത്. കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് ആപ്പ് നേതാക്കൾ നടത്തിയത്. ഇഡിക്കും സിബിഐക്കും ഇത് സംബന്ധിച്ച് കൃത്യമായ മൊഴിയും തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും” സംബിത് പത്ര പറയുന്നു.