ഇനി തന്നെ നേരിട്ട് കണ്ട് സംസാരിക്കണമെങ്കിൽ പണം നൽകണമെന്ന് ബോളിവുഡ് നടനും സംവിധായകനുമായ അനുരാഗ് കശ്യപ്. നല്ല ആശയങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിൽ നവാഗതരെ കാണാൻ ഒരുപാട് സമയം മാറ്റിവെച്ചന്നും, എന്നാൽ ഗുണമുണ്ടായില്ലെന്നും അനുരാഗ് കശ്യപ് പറയുന്നു. കൂടിക്കാഴ്ചയ്‌ക്ക് മുൻപ് തന്നെ പണം നൽകണമെന്നും അദ്ദേഹം സമൂഹ മാദ്ധ്യമത്തിലൂടെ വ്യക്തമാക്കി.
‘പുതുഖങ്ങളെ സഹായിക്കാൻ വേണ്ടി അവരുടെയൊക്കെ തട്ടിക്കൂട്ട് സ്‌ക്രിപ്റ്റുകൾ കേട്ട് എന്റെ ധാരാളം സമയം പാഴാക്കി. ഇനിമുതൽ ക്രിയേറ്റീവ് ജീനിയസുകളാണെന്ന് സ്വയം കരുതുന്ന ആളുകളെ കാണുന്നില്ല എന്ന് തീരുമാനമെടുത്തിരിക്കുകയാണ്. ഇനി ആരെയും കാത്തിരുന്ന് സമയം പാഴാക്കാൻ ഉദേശിക്കുന്നില്ല. എനിക്ക് മെസ്സേജ് അയക്കുകയോ വിളിക്കുകയോ ചെയ്യരുത്. പണം നൽകുക, നിങ്ങൾക്ക് സമയം ലഭിക്കും. ഞാൻ ചാരിറ്റിയായി ഇതിനെ കാണുന്നില്ല. അതിനാൽ കുറുക്കുവഴികൾ തേടരുത്. 15 മിനിറ്റ് സംസാരിക്കാൻ ഒരു ലക്ഷം രൂപ നൽകണം. അര മണിക്കൂറിന് 2 ലക്ഷം. ഒരു മണിക്കൂറിന് 5 ലക്ഷം എന്നിങ്ങനെയാണ് നിരക്കുകൾ. ആളുകൾക്ക് വേണ്ടി സമയം പാഴാക്കി മടുത്തത് കൊണ്ടാണ് ഇത്തരം ഒരു തീരുമാനത്തിൽ എത്തിയത്. നിങ്ങൾക്ക് ഈ തുക താങ്ങാൻ പറ്റുമെങ്കിൽ മാത്രം എന്നെ വിളിച്ചാൽ മതി. അല്ലാത്ത പക്ഷം അകലം പാലിക്കുക’ അദ്ദേഹം കുറിച്ചു.
നിരവധി പേരാണ് തീരുമാനത്തിന് പിന്തുണ അറിയിച്ചിരിക്കുന്നത്. വിമർശിക്കുന്നവരും കുറവല്ല. അൽപം കടന്നു പോയി എന്നു പറയുന്നവരും കൂട്ടത്തിലുണ്ട്.
സ്ഥിരം ബോളിവുഡ് സിനിമകളെ പൊളിച്ചെഴുതിയ ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് അനുരാഗ് കശ്യപ്. നിരവധി സിനിമകളിൽ അഭിനേതാവായും അനുരാഗ് കഴിവ് തെളിയിച്ചിട്ടുണ്ട്. തമിഴിലും മലയാളത്തിലും അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുന്ന അദ്ദേഹം ലിയോയിൽ അതിഥി വേഷവും ചെയ്തിട്ടുണ്ട്.