ബെംഗളൂരു: കർണാടകയിൽ മൂന്ന് സീറ്റിൽ ജെഡിഎസ് മത്സരിക്കുമെന്ന് എംപി പ്രജ്വൽ രേവണ്ണ. എൻഡിഎയുടെ ഭാഗമായാണ് മത്സരിക്കുന്നതെന്നും ദേവഗൗഡയുടെ ചെറുമകൻ കൂടിയായ രേവണ്ണ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന കാഴ്ചപ്പാട് കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി കർണാടകയിൽ ബിജെപിയും ജെഡിഎസും ഒന്നിച്ചു പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രേവണ്ണ സിറ്റിംഗ് സീറ്റായ ഹസ്സനിൽ മത്സരിക്കാനാണ് സാധ്യത. ദേവഗൗഡയുടെ പാർട്ടി ഇതുവരെയും ഔദ്യോഗികമായി സ്ഥാനാർതഥി പ്രഖ്യാപനം നടത്തിയിട്ടില്ല. മാണ്ഡ്യ മണ്ഡലത്തിൽ നിന്നും പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ എച്ച്ഡി കുമാരസ്വാമി മത്സരിക്കുമെന്ന് മുതിർന്ന ജെഡിഎസ് നേതാവ് സിഎസ് പുട്ടരാജു നേരത്തെ വ്യക്തമാക്കിയിരുന്നു .
28 ലോക്സഭാ മണ്ഡലങ്ങളുള്ള കർണാടകയിൽ ബിജെപി 20 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കിയുള്ള അഞ്ച് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കും. കർണാടകയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 26നും മെയ് 7നുമാണ് നടക്കുന്നത്. 2019ലെ തെരഞ്ഞെടുപ്പിൽ കർണാടകയിലെ 28ൽ 25 സീറ്റും ബിജെപി സ്വന്തമാക്കിയിരുന്നു.