അഭിഷേക് പോറൽ ഡൽഹി ക്യാപിറ്റൽസിന് മികച്ച സ്‌കോർ നേടിക്കൊടുത്ത, പഞ്ചാബിനെതിരെ രക്ഷാപ്രവർത്തനത്തിനിറങ്ങിയ ഇംപാക്ട് പ്ലെയറാണ് ഈ 21 കാരൻ. ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനായി മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്ന പോറലിന്റെ പ്രകടനമാണ് ഡൽഹിയെ 170 കടത്താൻ സഹായിച്ചത്. ഹർഷൽ പട്ടേൽ എറിഞ്ഞ അവസാന ഓവറിൽ അടിച്ചെടുത്തത് 25 റൺസ്. അതിൽ രണ്ട് സിക്‌സും മൂന്ന് ബൗണ്ടറികളും ഉൾപ്പെടും.
എട്ടിന് 147 എന്ന നിലയിൽ നിന്ന് ഡൽഹിയെ 174 റൺസെന്ന സുരക്ഷിതമായ സ്‌കോറിലേക്ക് എത്തിച്ചത് അഭിഷേകിന്റെ ഒറ്റയാൾ പോരാട്ടമായിരുന്നു. ഇംപാക്ട് പ്ലെയറായെത്തിയ താരം 10 പന്തുകളിൽ നിന്ന് 32 റൺസെടുത്ത് പുറത്താകാതെ നിന്നു. കഴിഞ്ഞ സീസണിലും ഡൽഹി ക്യാപിറ്റൽസിലാണ് അഭിഷേക് കളിച്ചത്. ഇന്ത്യൻ അണ്ടർ 19 ടീമിന്റെ ഭാഗമായ ഇഷാൻ പോറലിന്റെ സഹോദരനാണ്. നേരത്തെ തന്നെ ഇംപാക്ട് പ്ലേയറായി ഇറങ്ങാനുള്ള നിർദ്ദേശം ലഭിച്ചിരുന്നതായി ബാറ്റിംഗിന് ശേഷം അഭിഷേക് പ്രതികരിച്ചു. അവസാന പന്തുകളിലെ ലക്ഷ്യം അടിച്ചു കളിക്കുക എന്നതായിരുന്നു. നേരിടുന്ന പന്തുകളെ ബൗണ്ടറി ലൈൻ കടത്താൻ തയ്യാറായിരുന്നുവെന്ന് പോറൽ വ്യക്തമാക്കി.
നാല് ഓവറിൽ പന്തെറിഞ്ഞ ഹർഷൽ പട്ടേൽ 47 റൺസാണ് മത്സരത്തിൽ വഴങ്ങിയത്. രണ്ട് വിക്കറ്റുകൾ വീഴ്‌ത്തിയെങ്കിലും അവസാന ഓവറിൽ 25 റൺസ് വഴങ്ങിയത് താരത്തിന് തിരിച്ചടിയായി. മടങ്ങി വരവിൽ തിളങ്ങാനായില്ലെങ്കിലും മികച്ച ഷോട്ടുകളാണ് ഋഷഭ് പന്ത് കാഴ്ചവച്ചത്. 13 പന്തിൽ 18 റൺസെടുത്താണ് താരം പുറത്തായത്. 454 ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം പന്ത് കളിക്കുന്ന ആദ്യ മത്സരമാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹി ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു.