മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔറംഗസേബുമായി താരതമ്യം ചെയ്ത പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. പ്രധാനമന്ത്രിക്കെതിരായ ശിവസേന (യുബിടി) സഞ്ജയ് റാവത്തിന്റെ പരാമർശത്തോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം. ഇത്തരം പരാമർശം രാജ്യത്തിന് അപമാനമാണെന്ന് ഷിൻഡെ പറഞ്ഞു.
ബാലാസാഹെബിന്റെ രാമക്ഷേത്ര സ്വപ്നം സാക്ഷാത്കരിച്ച പ്രധാനമന്ത്രിയെ ഔറംഗസേബുമായി താരതമ്യം ചെയ്തത് വളരെ ദൗർഭാഗ്യകരമാണെന്നും തെരഞ്ഞെടുപ്പിൽ ജനങ്ങൾ അവർക്ക് തക്കതായ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കണമെന്ന ബാൽ താക്കറെയുടെ സ്വപ്നം പ്രധാനമന്ത്രി നരേന്ദ്ര മോദി നിറവേറ്റിയെന്നും അദ്ദേഹത്തെ മുഗൾ ഭരണാധികാരിയുമായി താരതമ്യം ചെയ്യരുതെന്നും ഏകനാഥ് ഷിൻഡെ കൂട്ടിച്ചേർത്തു.
ആർട്ടിക്കിൾ 370 റദ്ദാക്കി ബാലാസാഹെബ് താക്കറെയുടെ സ്വപ്നം പ്രധാനമന്ത്രി നരേന്ദ്രമോദി സാക്ഷാത്കരിച്ചു. എന്നിട്ടും അവർ പ്രധാനമന്ത്രിയെ മുഗൾ ചക്രവർത്തി ഔറംഗസേബിനോടാണ് താരതമ്യം ചെയ്യുന്നത് അദ്ദേഹം പറഞ്ഞു.