കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ കേബിൾ കുരുങ്ങി ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയ്‌ക്ക് ചികിത്സ നിഷേധിച്ചെന്ന ആരോപണവുമായി കുടുംബം. കരുനാഗപ്പള്ളി സർക്കാർ ആശുപത്രിക്കെതിരെയാണ് പരാതി. കേരളത്തിന്റെ ആരോഗ്യരംഗം വളരെ മികച്ചതാണെന്ന് അവകാശപ്പെടുന്നതിനിടയിലാണ് ഇത്തരത്തിലൊരു ആരോപണം ഉയരുന്നത്.
ഇന്നലെ കരുനാഗപ്പളളിയിലാണ് സംഭവം. നഗരത്തിലൂടെ സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വളാലിൽമുക്ക് സ്വദേശി സന്ധ്യയാണ് അപകടത്തിൽപെട്ടത്. തടി കയറ്റിവന്ന ലോറി തട്ടി കേബിൾ പൊട്ടി താഴെ വീണു. അപകടം അറിയാതെ മുന്നോട്ടുപോയ ലോറിയിൽ കേബിളും കുടുങ്ങുകയായിരുന്നു. ഇതിനിടയിലാണ് പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടർ എടുക്കാനൊരുങ്ങിയ സന്ധ്യയുടെ ശരീരത്തിൽ കേബിൾ കുരുങ്ങിയത്.
സന്ധ്യ കേബിളിൽ കുരുങ്ങി 20 മീറ്ററോളം ദൂരത്തേക്ക് തെറിച്ച് വീണു. 50 മീറ്റർ ദൂരത്തിനിടെ രണ്ട് കേബിളുകളാണ് ലോറിയിൽ തട്ടി പൊട്ടി വീണത്. സന്ധ്യയുടെ തോളെല്ലിനാണ് പരിക്കേറ്റത്. നിർത്താതെ പോയ ലോറിക്ക് പിന്നാലെ ബൈക്കിലെത്തി തടഞ്ഞു നിർത്തുകയായിരുന്നുവെന്ന് ഭർത്താവ് തുളസീധരൻ പറഞ്ഞു.
സംഭവത്തിന് പിന്നാലെ സന്ധ്യയെ കരുനാഗപ്പള്ളി സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മതിയായ ചികിത്സ ലഭിച്ചില്ലെന്നും ഭർത്താവ് ആരോപിച്ചു. ഇതിലും ഗുരുതരമായ രോഗങ്ങളുമായി എത്തിയിട്ടുള്ള മറ്റുള്ളവരെ നോക്കണമെന്നായിരുന്നു ഡോക്ടർ പറഞ്ഞത്. നിരവധി പേരെത്തുന്ന ആശുപത്രിയിൽ ഗർഭിണിയായ ഡോക്ടർ മാത്രമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് സന്ധ്യയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് കോബിൾ വില്ലനാകുന്ന നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്. അടുത്തിടെ എറണാകുളത്ത് കേബിൾ കുടുങ്ങി ഉണ്ടായ അപകടത്തിൽ 20-കാരന്റെ ഇടുപ്പെല്ല് തകർന്നിരുന്നു. യാത്രയ്‌ക്കിടെ കേബിൾ കുരുങ്ങുന്നത് വൻ അപകടങ്ങളിലേക്കാണ് വഴിവയ്‌ക്കുന്നത്.