പത്തനംതിട്ട: റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്‌റ്റേഷൻ പരിസരത്ത് കഞ്ചാവ് കൃഷി കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ട് ചെയ്ത ഓഫീസറെ സ്ഥലം മാറ്റിയതായി പരാതി. എരുമേലി റേഞ്ച് ഓഫീസർ ബിആർ ജയനെയാണ് മലപ്പുറത്തേക്ക് സ്ഥലം മാറ്റിയത്. ഗ്രോ ബാഗിൽ നട്ടുവളർത്തിയ നിലയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ അറിവോടെയാണ് ഇവിടെ കഞ്ചാവ് കൃഷി നടന്നതെന്നാണ് വകുപ്പുതല അന്വേഷണ റിപ്പോർട്ട്.
സംഭവത്തിന് പിന്നാലെ കഞ്ചാവ് കൃഷി നടത്തിയത് വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെയാണെന്ന് സമ്മതിക്കുന്ന ഫോറസ്റ്റ് വാച്ചർ അജേഷിന്റെ വീഡിയോ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പ്രദേശത്തെ കഞ്ചാവ് കൃഷിയുടെ വീഡിയോ വനം വകുപ്പ് ഉദ്യോഗസ്ഥർക്കിടയിൽ പ്രചരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ ആരംഭിക്കുകയായിരുന്നു. എരുമേലി റേഞ്ച് ഓഫീസർ ജയന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
ബീറ്റ് ഓഫീസറായ സാം കെ സാമുവേൽ, മൂന്ന് വനിതകൾ എന്നിവർക്ക് ഇത് സംബന്ധിച്ച് അറിവുണ്ടായിരുന്നതായി കണ്ടെത്തി.ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണ റിപ്പോർട്ട് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറി.ഇതിന് പിന്നാലെയാണ് ബിആർ ജയനെ മലപ്പുറത്തേക്ക് സ്ഥലം മാറ്റിയത്. എന്നാൽ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് ഇതിന്റെ പേരിലല്ലെന്നും രണ്ട് വനിതാ ഉദ്യോഗസ്ഥരെ മാനസികമായി പീഡിപ്പിച്ചെന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണെന്നും വനം വകുപ്പ് പറയുന്നു. അന്വേഷണ റിപ്പോർട്ടിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെക്കുറിച്ച് ഗുരുതര കണ്ടെത്തലുകളാണ് ഉള്ളത്. ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ അജയ്‌യുടെ അറിവോടെയാണ് കഞ്ചാവ് കൃഷി നടത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.