ഇസ്ലാമാബാദ്: ഇന്ത്യയോട് അടുക്കാൻ താത്പര്യം പ്രകടിപ്പിച്ച് സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പാകിസ്താൻ. ഇന്ത്യയുമായി 2019 ഓഗസ്റ്റ് മുതൽ നിർത്തിവച്ച വ്യാപാര ബന്ധം പുനഃസ്ഥാപിക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നത്. വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാറാണ് ഇക്കാര്യം പരിഗണിക്കുന്ന കാര്യം സൂചിപ്പിച്ചത്.
കടക്കെണിയിൽ വലയുന്നതിനിടെ സാമ്പത്തിക സഹായം ലക്ഷ്യമിട്ടാണ് നയതന്ത്ര ബന്ധം മെച്ചപ്പെടുത്താൻ പാക് ഭരണകൂടം ശ്രമിക്കുന്നത്. ഇന്ത്യയുമായുള്ള വ്യാപാരം പുനരാരംഭിക്കണമെന്ന് പാക് വ്യവസായികൾ ആഗ്രഹിക്കുന്നുവെന്ന് ദാർ പത്രസമ്മേളനത്തിൽ പറഞ്ഞു. അതിനാൽ തന്നെ ഇന്ത്യയുമായുള്ള വ്യാപാര കാര്യങ്ങൾ പുനരാരംഭിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ബ്രസൽസിൽ നടന്ന ആണവോർജ്ജ ഉച്ചകോടിക്ക് ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തതിന് ശേഷമാണ് ഭാരതവും പാകിസ്താനുമായുള്ള നയതന്ത്രബന്ധം ക്ഷയിച്ചത്. നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനുള്ള ഉത്തരവാദിത്വം ഇന്ത്യക്കാണെന്ന് പാകിസ്താൻ സ്ഥിരമായി വാദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യക്ക് മുന്നിൽ പാകിസ്താൻ മുട്ടുമടക്കുന്നത്.
ഭീകരതയ്‌ക്ക് വിത്തു പാകുന്ന പാകിസ്താനെ ഇന്ത്യ എന്നും അതിരൂക്ഷമായി തന്നെയാണ് വിമർശിക്കുന്നത്. പാകിസ്താനുമായി അയൽപക്ക ബന്ധം മാത്രമാണ് വേണ്ടതെന്നും ഭീകരതയും ശത്രുതയും ഇല്ലാത്ത അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ ഉത്തരവാദിത്വം പാകിസ്താന് തന്നെയാണ് എന്ന നിലപാടിലാണ് ഇന്ത്യ.