ജയ്പൂർ: ലഖ്നൗ സൂപ്പർ ജയ്ന്റ്സിനെതിരായ മത്സരത്തിലെ താരമാകേണ്ടത് സന്ദീപ് ശർമ്മയായിരുന്നെന്ന് നായകൻ സഞ്ജു സാംസൺ. രാജസ്ഥാന്റെ വിജയത്തിൽ സന്ദീപിന്റെ മൂന്ന് ഓവറാണ് നിർണായകമായിരുന്നത്. രാജസ്ഥാന് വെല്ലുവിളി ഉയർത്തിയ നിക്കോളസ് പുരാൻ- കെ എൽ രാഹുൽ കൂട്ടുകെട്ട് തകർത്തതും സന്ദീപാണ്. ഇതോടെയാണ് സന്ദീപിനെ പ്രകീർത്തിച്ച് സഞ്ജു രംഗത്തെത്തിയത്.
‘പ്ലേയർ ഓഫ് ദ മാച്ച് പുരസ്‌കാരം സന്ദീപിന് നൽകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അവൻ ആ മൂന്ന് ഓവർ എറിഞ്ഞില്ലായിരുന്നെങ്കിൽ എനിക്ക് ഈ പുരസ്‌കാരം ലഭിക്കുമായിരുന്നില്ല. അവനെ വേദിയിലേക്ക് വിളിക്കാനാണ് എനിക്ക് തോന്നുന്നത്. സന്ദീപിന്റെ കണ്ണുകളിലും ശരീരഭാഷയിലും ആത്മവിശ്വാസമുണ്ടായിരുന്നെന്ന് അശ്വിൻ പറയുന്നത് ഞാൻ കേട്ടിരുന്നു. – സഞ്ജു പറഞ്ഞു. 22 റൺസ് മാത്രം വിട്ടുകൊടുത്ത സന്ദീപ് കെ.എൽ രാഹുലിന്റെ നിർണായക വിക്കറ്റ് വീഴ്‌ത്തിയിരുന്നു.
” ഞാൻ എല്ലായ്‌പ്പോഴും ആസ്വദിക്കുന്ന കാര്യമാണ് ക്രീസിൽ സമയം ചെലവഴിക്കുന്നത്. മത്സരം ജയിക്കുമ്പോൾ അത് കൂടുതൽ സവിശേഷമാകുന്നു. ക്രീസിൽ നിൽക്കാൻ സംഗ എനിക്ക് ചില നിർദ്ദേശങ്ങൾ തന്നിരുന്നു. 10 വർഷമായി ഐപിഎൽ കളിക്കുന്ന എനിക്ക് കൂടുതൽ തിരിച്ചറിവുകൾ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ക്രീസിൽ സാഹചര്യങ്ങൾ മനസിലാക്കി കൂടുതൽ സമയം ചെലവഴിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. അന്താരാഷ്‌ട്ര ഏകദിനങ്ങൾ എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. എന്നിലെ ശക്തിയും ദൗർബല്യവും മനസ്സിലാക്കാൻ ഈ മത്സരങ്ങളാണ് സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സീസണിലെ ആദ്യ മത്സരത്തിൽ ലക്‌നൗവിനെതിരെ 20 റൺസിനായിരുന്നു രാജസ്ഥാൻ റോയൽസിന്റെ ജയം. ടോസ് നേടി ബാറ്റിംഗ് തിരിഞ്ഞെടുത്ത രാജസ്ഥാൻ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 193 റൺസാണ് നേടിയത്. സഞ്ജു 52 പന്തിൽ പുറത്താകാതെ നേടിയ 82 റൺസാണ് രാജസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ആറു സിക്‌സറുകളും മൂന്ന് ബൗണ്ടറികളും ഉൾപ്പെടുന്നതാണ് സഞ്ജുവിന്റെ ഇന്നിംഗ്‌സ്. മറുപടി ബാറ്റിംഗിൽ ലക്‌നൗ ആറ് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു.