കാസർകോട്: പാലായിൽ അമ്മയെയും മകളെയും സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തേങ്ങയിടുന്നത് തടഞ്ഞ സംഭവത്തിൽ ഊരുവിലക്ക് ഇല്ലെന്നും പാർട്ടി പ്രവർത്തകരുടെ ഭാഗത്ത് ഏതെങ്കിലും തരത്തിലുള്ള വീഴ്ച ഉണ്ടായോയെന്ന് പരിശോധിക്കുമെന്ന് സിപിഎം ആക്ടിംഗ് ജില്ലാ സെക്രട്ടറി സി.എച്ച് കുഞ്ഞമ്പു. പാർട്ടിക്ക് ഒരാളെയും ഊരുവിലക്കേർപ്പെടുത്തേണ്ട ആവശ്യമില്ലെന്നും സംഭവത്തിന്റെ വീഡിയോ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പുറത്ത് നിന്നുള്ള തൊഴിലാളികൾ തേങ്ങയിടാൻ എത്തിയപ്പോൾ നാട്ടിലെ തൊഴിലാളികൾ എതിർത്ത് പ്രശ്നമാണെന്നും അതിൽ നാട്ടുകാർ സ്വാഭാവികമായി ഇടപെട്ടുവെന്നാണ് സിപിഎം പേരോൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി മനോഹരൻ വിശദീകരിച്ചത്. ഇതിന് വൈരുദ്ധ്യമായ വിശദീകരണമാണ് ആക്ടിംഗ് ജില്ലാ സെക്രട്ടറി നടത്തിയത്.
സിപിഎം പ്രവർത്തകർ ഉൾപ്പടെയുള്ളവർ സ്വകാര്യ സ്ഥലത്ത് അതിക്രമിച്ചു കയറി ഉടമയെയും മകളെയും കത്തികാട്ടി ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിരുന്നു. അക്രമിസംഘത്തിലെ ഭൂരിഭാഗം പേരും സിപിഎം പ്രവർത്തകരാണ്.