കൊച്ചി; മഞ്ഞുമ്മൽ ബോയ്സ് സിനിമയിൽ കാണിക്കുന്ന കുരങ്ങന്റെ തലയോട്ടി യഥാർത്ഥത്തിൽ താൻ ഗുണ ഗുഹയിൽ പോയപ്പോൾ ലഭിച്ചതാണെന്ന് സംവിധായകൻ ചിദംബരം. ഏതാണ്ട് ഒരു മനുഷ്യന്റെ തലയോട്ടി പോലെയായിരുന്നു അത്. കമൽ സാറിനും ഗുണ ഗുഹയിൽ നിന്ന് ഒരു കുരങ്ങന്റെ തലയോട്ടി ലഭിച്ചിരുന്നു. അതേ തലയോട്ടിയാണ് ‘ഹേ റാമിൽ’അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്. ചിത്രീകരണ സമയത്തെ ഓർമകൾ പങ്കുവെച്ച് ഐഎംഡിബി (IMdb) ഒറിജിനൽ സീരീസായ ‘ഓൺ ദി സീനിൽ’ സംസാരിക്കുകയായിരുന്നു ചിദംബരം.
യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള കഥയാണ് മഞ്ഞുമ്മൽ ബോയ്സിന്റേത്. തികച്ചും സാങ്കൽപ്പികമായിരുണെങ്കിൽ, ഇപ്പോൾ ലഭിക്കുന്ന സ്വീകാര്യത ചിത്രത്തിന് ലഭിക്കുമായിരുന്നോയെന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. വളരെ ഉയർന്ന സ്ഥലത്തായിരുന്നു ഷൂട്ട്. നല്ല തണുപ്പും. രാവിലെ 5 മുതൽ 9 വരെയാണ് ഷൂട്ടിംഗിനായി നമുക്ക് അനുവദിച്ചിരുന്ന സമയം. അതിരാവിലെ എഴുന്നേറ്റ് ടീം അംഗങ്ങൾ ഉപകരണങ്ങളുമായി ഗുഹകളിലേക്ക് എത്തും.
വളരെ അപകടകരമായ സ്ഥലമാണ്. അവിടെയും ഇവിടെയും ഒരുപാട് കുഴികൾ ഉണ്ടായിരുന്നു. കൃത്യമായ വഴി അറിയില്ലെങ്കിൽ, അപകടം ഉറപ്പാണ്. തണുത്ത കാലാവസ്ഥയിൽ ഞങ്ങൾ അതിരാവിലെ നനഞ്ഞിരിക്കേണ്ടി വന്നു. വിനോദസഞ്ചാരികളും പൊതുജനങ്ങളും എത്തുന്നതിന് മുമ്പേ ഷൂട്ടിംഗ് അവസാനിപ്പിച്ച് മടങ്ങുകയും വേണം. അങ്ങനെ വെല്ലുവിളികൾ ഏറെയായിരുന്നു.
റീമേക്കുകളോടും പുനർവ്യാഖ്യാനങ്ങളോടും തനിക്ക് തുറന്ന മനസ്സാണെന്ന് ചിദംബരം പറഞ്ഞു. സൗഹൃദം സാർവത്രികമായ കാര്യമാണ്, ലോകത്തെല്ലായിടത്തും ഇതുപോലെ ഓരോ കാര്യങ്ങൾ ഒപ്പിക്കുകയും, രക്ഷപ്പെടുകയും ചെയ്യുന്ന കുട്ടികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2006 ൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള സിനിമയാണിത്. കൊടൈക്കനാലിലേക്ക് വിനോദയാത്ര പോകുന്ന കൊച്ചിക്കടുത്തുള്ള മഞ്ഞുമ്മൽ എന്ന സ്ഥലത്തെ ഒരു കൂട്ടം യുവാക്കളുടെ സൗഹൃദത്തിന്റെ കഥയാണ് സിനിമ പറയുന്നത്. 200 കോടിയും കടന്ന് ബോക്സ് ഓഫീസ് കളക്ഷനിൽ റെക്കോർഡ് നേട്ടവുമായി ചിത്രം മുന്നേറുകയാണ്.