ന്യൂയോർക്ക്: ചരക്കുകപ്പലിടിച്ച് അമേരിക്കയിലെ ബാൾമാട്ടിമോറിലെ കൂറ്റൻ പാലം തകർന്ന സംഭവത്തിൽ കപ്പലിൽ നിന്ന് കാണാതായ ആറ് പേർക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ചതായി കോസ്റ്റ് ഗാർഡ്. വെള്ളത്തിൽ വീണവർക്കായുള്ള തെരച്ചിൽ തുടർന്നാലും ഇവരെ ജീവനോടെ കണ്ടെത്തുന്നത് പ്രയാസകരമാണെന്ന് മുന്നിൽ കണ്ടാണ് തെരച്ചിൽ നിർത്തി വച്ചത്. അപകട സമയത്ത് പാലത്തിലുണ്ടായിരുന്ന നിർമ്മാണ തൊഴിലാളികളായിരുന്നു കാണാതായ ആറ് പേർ.
സംഭവത്തിൽ രണ്ട് തൊഴിലാളികളെ നേരത്തെ രക്ഷപ്പെടുത്തിരുന്നു. അപകട സമയത്ത് പാലത്തിലുണ്ടായിരുന്ന വാഹനങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് കോസ്റ്റ് ഗാർഡ്. 20ലേറെ വാഹനങ്ങളാണ് വെള്ളത്തിലേക്ക് വീണത്. വാഹനങ്ങളുടെ അകത്തും ആളുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഇവരെയും ജീവനോടെ രക്ഷപ്പെടുത്തുകയെന്നത് ദുഷ്‌കരമാണെന്നും കോസ്റ്റ് ഗാർഡ് പറഞ്ഞു.
കപ്പലിലുണ്ടായിരുന്ന 22 ഇന്ത്യക്കാർ സുരക്ഷിതരാണ്. ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സിംഗപൂർ പതാകയുള്ള കണ്ടെയ്‌നർ കപ്പലായ ഡാലിയയാണ് അപകടത്തിൽപ്പെട്ടത്. കപ്പൽ ബാൾട്ടിമോറിലെ പാലത്തിൽ വന്ന് ഇടിച്ചതിനെ തുടർന്ന് പാലം തകർന്ന് വീഴുകയായിരുന്നു.