നാഗ്പൂർ: ടോൾ പ്ലാസകൾ വഴിയുള്ള നിലവിലെ ടോൾ പിരിവ് രീതിക്ക് പകരമായി ഉപഗ്രഹങ്ങളുടെ സഹായത്തോടെയുള്ള ടോൾ പിരിവ് സംവിധാനം നടപ്പാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ടോൾ വഴി കടന്നു പോകുന്ന വാഹനങ്ങൾ സഞ്ചരിച്ച ദൂരത്തെ അടിസ്ഥാനമാക്കിയായിരിക്കും തുക നിശ്ചയിക്കുന്നത്. ഈ തുക ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് കുറയുന്ന രീതിയിലാകും സംവിധാനം നടപ്പിലാക്കുകയെന്നും ഗഡ്കരി വ്യക്തമാക്കി.
” ഇപ്പോഴുള്ള ടോൾ സമ്പ്രദായം അവസാനിപ്പിക്കുകയാണ്. ഇനി മുതൽ സാറ്റലൈറ്റ് അധിഷ്ഠിതമായ ടോൾ പിരിവ് സംവിധാനമാകും ഉണ്ടാവുക. വാഹനം സഞ്ചരിച്ചതിന്റെ മൊത്തം ദൂരം കണക്കാക്കിയാകും ടോൾ പിരിക്കുന്നത്. വാഹന ഉടമയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നാകും ഈ തുക കുറയുന്നത്. ടോൾ പ്ലാസകളിൽ കിടന്ന് സമയം പോകാതെയും ഇന്ധനം ലാഭിക്കാനും ഇതുവഴി സാധിക്കും.
അമിതമായി ടോൾ പിരിക്കുന്നുവെന്ന തരത്തിൽ ചിലയിടങ്ങളിൽ നിന്ന് പരാതികൾ ഉണ്ടാകുന്നുണ്ട്. അതിനെല്ലാം ഇതുവഴി പരിഹാരമാകും. ഹൈവേകളിൽ കാത്ത് നിന്ന് സമയം പോവുകയും ഇല്ല. നേരത്തെ മുംബൈയിൽ നിന്ന് പൂനെയിലേക്ക് യാത്ര ചെയ്യാൻ ഒമ്പത് മണിക്കൂറോളം സമയം വേണ്ടി വന്നിരുന്നു, ഇന്നത് രണ്ട് മണിക്കൂറിൽ താഴെയായി ചുരുങ്ങിയിരിക്കുകയാണ്. ഏഴ് മണിക്കൂർ സമയത്തെ ഇന്ധനമാണ് ഇവിടെ ലാഭിക്കുന്നത്. അതുകൊണ്ട് തന്നെ സ്വാഭാവികമായും കുറച്ച് പണം നൽകേണ്ടി വരും. പൊതു-സ്വകാര്യ നിക്ഷേപത്തിലൂടെയാണ് പല പദ്ധതിയും നടപ്പാക്കുന്നത്.
വൈകാതെ തന്നെ രാജ്യത്തെ ദേശീയ പാതകളുടെ ശൃംഖല അമേരിക്കയിലേതിന് സമാനമാകും. 2024 അവസാനത്തോടെ രാജ്യത്തിന്റെ ഭാവി തന്നെ മാറ്റിമറിക്കപ്പെടും. റോഡ് ശൃംഖല ഏറ്റവും മികച്ചത് ആക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇക്കാര്യത്തിൽ വിജയിക്കുമെന്ന് ഉറപ്പുണ്ട്. ഭാരത്മാല രണ്ടിൽ 8500 കിലോമീറ്റർ ദൂരമാണ് ഉൾപ്പെടുന്നത്, ഭാരത്മാല ഒന്നിൽ 34,000 കിലോമീറ്റർ ദൂരത്തോളം ഉൾപ്പെടുത്തിയിട്ടുണ്ട്. നിരവധി പദ്ധതികൾക്ക് അംഗീകാരം ലഭിച്ച് കഴിഞ്ഞു, ഇനിയും ധാരാളം പദ്ധതികൾ നടപ്പിലാക്കാനുണ്ട്. ലോകനിലവാരത്തിലുള്ള പാതകൾ നിർമ്മിക്കുക എന്നതാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്നും” ഗഡ്കരി വ്യക്തമാക്കി.