ഇറ്റാനഗർ: വോട്ടെടുപ്പിന് മുമ്പ് തന്നെ അരുണാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആറ് സീറ്റുകളിൽ വിജയം ഉറപ്പിച്ച് ബിജെപി. അരുണാചൽപ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവും സംസ്ഥാനത്തെ മറ്റ് അഞ്ച് സ്ഥാനാർത്ഥികളും എതിരാളികളില്ലാതെ തെരഞ്ഞെടുക്കപ്പെടും. നാമ നിർദേശ പത്രിക നൽകാനുള്ള അവസാന തീയതിയും അവസാനിക്കുമ്പോൾ ബിജെപി സ്ഥാനാർത്ഥികൾക്ക് എതിരാളികളായി കോൺഗ്രസിന് ഒരു സ്ഥാനാർത്ഥിയെ പോലും നിർത്താൻ സാധിച്ചില്ല.
പേമ ഖണ്ഡുവിന് പുറമെ അരുണാചൽപ്രദേശിൽ നിന്നും ജിക്കെ താക്കോ, ന്യാതോ ദുകോം, രതി ടെക്കി, മുത്ച്ചു മിതി തുടങ്ങിയവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. നാമ നിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നലെയായിരുന്നു അവസാനിച്ചത്. കോൺഗ്രസ്, ജെഡിയു തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ ബിജെപിക്കെതിരെ സ്ഥാനാർത്ഥികളെ നാമനിർദേശം ചെയ്യുകയോ പത്രിക സമർപ്പിക്കുകയോ ചെയ്തിട്ടില്ലായിരുന്നു.
മാർച്ച് 30 വരെയാണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം അരുണാചൽപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പും നടക്കും. അരുണാചൽപ്രദേശ് വെസ്റ്റ്, അരുണാചൽപ്രദേശ് ഈസ്റ്റ് എന്നീ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും 60 അംഗ നിയമസഭാ മണ്ഡലങ്ങളിലേക്കും ഏപ്രിൽ 19ന് തെരഞ്ഞെടുപ്പ് നടക്കും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ജൂൺ രണ്ടിന് നടക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ജൂൺ 4നും നടക്കും.