ന്യൂഡൽഹി: ഒരു മുഖ്യമന്ത്രിയും നിയമത്തിന് അതീതരല്ലെന്ന് കോടതിയിൽ വ്യക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് റോസ് അവന്യൂ കോടതിയിൽ നടത്തിയ വാദത്തിനിടെയായിരുന്നു ഇഡിയുടെ പരാമർശം. ഇഡിക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജുവാണ് ഹാജരായത്. ഏഴ് ദിവസത്തേക്ക് കൂടി കെജ്രിവാളിനെ കസ്റ്റഡിയിൽ വേണമെന്നാണ് ഇഡിയുടെ ആവശ്യം.
എഎപിയുടെ മുഖ്യമന്ത്രി ആയതുകൊണ്ടല്ല, അഴിമതിക്കേസിലെ പങ്ക് വ്യക്തമായതിനാലാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതെന്നും നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും ഇഡി കോടതിയിൽ പറഞ്ഞു. മുഖ്യമന്ത്രിയെന്ന പ്രിവിലേജ് കോടതിയിൽ പോലും ഉപയോഗിക്കാനാണ് കെജ്രിവാൾ പരിശ്രമിക്കുന്നത്. പ്രത്യേക ആനൂകൂല്യം നൽകരുതെന്നും ഡൽഹി മുഖ്യമന്ത്രിക്കെതിരെ അഴിമതി നടത്തിയതിന് തെളിവുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു.
അന്വേഷണവുമായി സഹകരിക്കാൻ കെജ്രിവാൾ തയ്യാറാകുന്നില്ല. ചോദ്യങ്ങൾക്ക് മുന്നിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ്. ഡിജിറ്റൽ ഡാറ്റയുടെ പാസ്വേർഡ് വെളിപ്പെടുത്താനും കെജ്രിവാൾ തയ്യാറായിട്ടില്ല. അഭിഭാഷകരോട് ചോദിച്ചതിന് ശേഷം പാസ്വേർഡ് വെളിപ്പെടുത്തണമോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്നാണ് കെജ്രിവാൾ പറഞ്ഞത്. അങ്ങനെയെങ്കിൽ ഡിജിറ്റൽ ഡാറ്റ ആക്സസ് ചെയ്യാൻ മറ്റ് വഴികൾ തേടേണ്ടി വരുമെന്നും ഇഡി വ്യക്തമാക്കി.
എന്നാൽ എല്ലാ അംഗീകാരവും നേടിയാണ് താൻ മദ്യനയം നടപ്പിലാക്കിയതെന്നും ആംആദ്മി പാർട്ടിയെ തകർക്കാനാണ് ഇഡിയുടെ ശ്രമമെന്നും കെജ്രിവാൾ ആരോപിച്ചു. അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ഡൽഹി മുഖ്യമന്ത്രിയുടെ വാദം. ഇരുവിഭാഗത്തിന്റെയും വാദങ്ങൾ കേട്ട കോടതി കസ്റ്റഡി അപേക്ഷയിൽ ഉത്തരവ് പറയാൻ മാറ്റിയിരിക്കുകയാണ്.