ഇസ്ലാമാബാദ്: ചൈനീസ് പൗരന്മാർക്ക് നേരെ പാകിസ്താൻ ഭീകരർ നടത്തിയ ആക്രമണത്തിന് പിന്നാലെ പാകിസ്താനിൽ പ്രവർത്തിച്ചിരുന്ന ചൈനീസ് കമ്പനികൾ അടച്ചു. ചൈനീസ് പൗരന്മാർക്കെതിരെ തുടർച്ചയായി നടക്കുന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കമ്പനികൾ അടച്ചുപൂട്ടിയത്. ചൈനീസ് കമ്പനിയായ പവർ കൺസ്ട്രക്ഷൻ കോർപ്പറേഷൻ ഓഫ് ചൈന (പിസിസിസി)ആണ് പൂട്ടിയത്. ഇവിടെ ജോലി ചെയ്തിരുന്ന രണ്ടായിരത്തിലധികം ജീവനക്കാരെയും പിരിച്ചുവിട്ടു.
ദാസു ജലവൈദ്യുത പദ്ധതിയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ നടക്കുന്ന രണ്ടാമത്തെ ചാവേർ ആക്രമണമാണിത്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
ഈ മാസം 26-നാണ് പാകിസ്താനിലെ ഖൈബർ പഖ്തൂങ്ക്വ പ്രവിശ്യയിൽ ചാവേറാക്രമണം നടന്നത്. ആക്രമണത്തിൽ അഞ്ച് ചൈനീസ് എഞ്ചിനിയർമാർ കൊല്ലപ്പെട്ടിരുന്നു. ഇസ്ലാമാബാദിൽ നിന്ന് താമസ സ്ഥലമായ ദാസുവിലെ ക്യാമ്പിലേക്ക് എൻജിനീയർമാർ പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
ഇസ്ലാമാബാദിന്റെ വടക്ക് 300 കിലോമീറ്റർ അകലെയാണ് ദാസു ജലവൈദ്യുത പദ്ധതിയുടെ നിർമാണം പുരോഗമിക്കുന്നത്. 4,320 മെഗാവാട്ടിന്റെ പദ്ധതി ലോകബാങ്കിന്റെ സഹായത്തോടെ ചൈന ഗെഷൗബയാണ് നിർമിക്കുന്നത്.
ഇതിനിടെ ചാവേറാക്രമണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഉത്തരവിട്ടിട്ടുണ്ട്. പാകിസ്താനിൽ ജോലി ചെയ്യുന്ന ചൈനീസ് പൗരന്മാരെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും പാക് ഭരണകൂടം നിർദേശിച്ചു.