ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി. ഇഡിയുടെ ആവശ്യപ്രകാരമാണ് ഏപ്രിൽ ഒന്ന് വരെ കസ്റ്റഡി കാലാവധി നീട്ടിയത്. ഏഴ് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. ഇക്കാര്യത്തിൽ ഇരുകൂട്ടരുടേയും വാദം കേട്ട കോടതി നാല് ദിവസത്തേക്ക് കസ്റ്റഡിയിൽ വിടുകയായിരുന്നു. ഡൽഹി റോസ് അവന്യൂ കോടതിയുടേതാണ് ഉത്തരവ്.
എഎപിയുടെ മുഖ്യമന്ത്രി ആയതുകൊണ്ടല്ല, അഴിമതിക്കേസിലെ പങ്ക് വ്യക്തമായതിനാലാണ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതെന്നും നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയെന്ന പ്രിവിലേജ് കോടതിയിൽ ഉപയോഗിക്കാനാണ് കെജ്‌രിവാൾ പരിശ്രമിക്കുന്നത്. പ്രത്യേക ആനൂകൂല്യം നൽകരുത് ഡൽഹി മുഖ്യമന്ത്രിക്കെതിരെ അഴിമതി നടത്തിയതിന് തെളിവുണ്ട്. ഇതുവരെയും അന്വേഷണവുമായി കെജ്‌രിവാൾ സഹകരിച്ചിട്ടില്ല. ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുകയോ ഡിജിറ്റൽ ഡാറ്റയുടെ പാസ് വേർഡ് നൽകുകയോ ചെയ്തിട്ടില്ലെന്നും കസ്റ്റഡി കാലാവധി നീട്ടി നൽകണമെന്ന അപേക്ഷയിൽ ഇഡി വ്യക്തമാക്കിയിരുന്നു.