തിരുവനന്തപുരം: ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത് നിർമ്മിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു. നിർമ്മാണത്തിനായി പൊതുമരാമത്ത് വകുപ്പ് പണം അനുവദിച്ചതിന്റെ കണക്കുകൾ പുറത്തുവന്നു. കാലിത്തൊഴുത്ത് പണിയുന്നെന്ന പ്രചരണം അസംബന്ധമാണെന്നും മതിലാണ് പണിയുന്നതെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. റോഡ് സൈഡിലെ ഇടിഞ്ഞ മതിൽ പുതുക്കി പണിയാനാണ് തുക അനുവദിച്ചത്. കണക്ക് തയ്യാറാക്കുന്നത് താനല്ലെന്നും അതാത് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥരാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലാണ് പൊതുമരാമത്ത് വകുപ്പ് കാലിത്തൊഴുത്ത് നിർമ്മിക്കാൻ പണം അനുവദിച്ചതിന്റെ രേഖകൾ സഭയിൽ അവതരിപ്പിച്ചത്. സർക്കാർ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്നത് പൊതുമരാമത്ത് വകുപ്പാണ്. 1.85 കോടി കൂടാതെ ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിന്റെ പരിപാലനത്തിനായി 38.47 ലക്ഷവും ചെലവഴിച്ചിട്ടുണ്ട്.
ക്ലിഫ് ഹൗസിലെ ചുറ്റുമതിലിന്റെ ഒരു ഭാഗവും കാലിത്തൊഴുത്തും നിർമ്മിക്കാൻ 34.12 ലക്ഷം രൂപയാണ് ചെലവഴിച്ചത്. കാലിത്തൊഴുത്തും മതിലിന്റെ ഒരുഭാഗവും നിർമ്മിക്കാനുള്ള ഉത്തരവ് പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയത് 2022 ജൂണിലാണ്. ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിന്റെ പരിപാലനത്തിനായി 1.85 കോടി കൂടാതെ 38.47 ലക്ഷവും ചെലവഴിച്ചു.