തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ കൂടുതൽ അന്വേഷണത്തിനായി അന്വേഷണ കമ്മീഷനെ നിയമിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം രാജ്ഭവൻ പുറത്തിറക്കി. ഹൈക്കോടതിയിലെ മുൻ ജസ്റ്റിസ് എ ഹരിപ്രസാദിനെയാണ് അന്വേഷണ കമ്മീഷന്റെ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കമ്മീഷൻ മാർഗ നിർദ്ദേശം നൽകണമെന്നും കോളേജിന്റെ വീഴ്ചകൾ അന്വേഷിക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു. വിരമിച്ച ഡിവൈഎസ്പിയും അന്വേഷണ കമ്മീഷനിലുണ്ട്. മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട അന്വേഷണ രേഖകൾ സിബിഐയ്‌ക്ക് കൈമാറിയിരുന്നു. കേസ് സിബിഐയ്‌ക്ക് കൈമാറാൻ വൈകുന്നതിൽ സിദ്ധാർത്ഥിന്റെ കുടുംബമുൾപ്പെടെ വിമർശനവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് രേഖകൾ സിബിഐയ്‌ക്ക് കൈമാറിയത്.
കേസിൽ നീതി ലഭിക്കുമോയെന്ന ആശങ്കയറിയിച്ചും സിബിഐ അന്വേഷണത്തിന്റെ നടപടികൾ പൂർത്തിയാക്കാൻ നേരിടുന്ന കാലതാമസം ചൂണ്ടിക്കാട്ടിയും സിദ്ധാർത്ഥിന്റെ പിതാവ് ഗവർണറെയും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെയും സന്ദർശിച്ചിരുന്നു.