ന്യൂഡൽഹി: സ്ത്രീകൾക്ക് ബഹുമാനം നൽകുന്ന പാർട്ടിയാണ് ബിജെപിയെന്ന് ഝാർഖണ്ഡിലെ വനിതാ നേതാവ് സീതാ സോറൻ. സ്ത്രീ ശാക്തീകരണം മോദി സർക്കാരിന്റെ മുഖ്യ അജണ്ടയാണെന്നും സീതാ സോറൻ പറഞ്ഞു. സ്ത്രീ സുരക്ഷയെക്കുറിച്ച് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. അടുത്തിടെ ബിജെപിയിലേക്ക് എത്തിയ ജെഎംഎം നേതാവാണ് സീത.
“ഒഡീഷയിലെ ഒരു ചെറിയ ഗ്രാമത്തിൽ ജീവിച്ചിരുന്ന ദ്രൗപദി മുർമുവിനെ ബിജെപി രാജ്യത്തിന്റെ പ്രഥമ പൗരയാക്കി. മോദി സർക്കാർ വനിതാ സംവരണ ബിൽ പാസാക്കി. ബിജെപിയിൽ നിന്ന് മാത്രമാണ് സ്ത്രീകൾക്ക് പരിഗണനയും ബഹുമാനവും ലഭിക്കുന്നതെന്ന് ഞാൻ തിരിച്ചറിഞ്ഞു”- സീതാ സോറൻ പറഞ്ഞു.
ജെഎംഎം വിട്ട് ബിജെപിയിലെത്തിയ സീതാ സോറൻ പാർട്ടിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർത്തിയിരുന്നത്. മൂന്ന് തവണ ജെഎംഎം എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സീത, പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി കൂടിയായിരുന്നു. മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സഹോദര ഭാര്യയാണിവർ. ഭർത്താവ് ദുർഗാ സോറന്റെ മരണശേഷം താനും കുടുംബവും പാർട്ടിയിൽ നിന്ന് അവഗണന നേരിട്ടതായും ഇക്കാരണത്താലാണ് പാർട്ടി വിടുന്നതെന്നും സീതാ സോറൻ വ്യക്തമാക്കിയിരുന്നു.