മുംബൈ: ട്രെയിൻ യാത്രക്കാരന്റെ സെൽഫി വീഡിയോയിലൂടെ ചുരുളഴിഞ്ഞത് യുവാവിന്റെ കൊലപാതകം. മുംബൈയിലെ കല്യാണിലാണ് സംഭവം . സഹിദ് സെയ്ദി എന്ന യുവാവ് ചിത്രീകരിച്ച ദൃശ്യങ്ങളാണ് നിർണായകമായത്.
കഴിഞ്ഞ ദിവസം ട്രെയിനിൽ വെച്ച് വീഡിയോ എടുക്കുന്നതിനിടയിൽ സഹിദിന്റെ ഫോൺ ഒരാൾ തട്ടിയെടുക്കാൻ ശ്രമിച്ചു. കവർച്ചാ ശ്രമം പരാജയപ്പെട്ടെങ്കിലും ഫോണിൽ ഇയാളുടെ ചിത്രം പതിഞ്ഞിരുന്നു. കള്ളനെ പിടികൂടാൻ പൊലീസിന്റെ സഹായം തേടിക്കൊണ്ട് സഹിദ് സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തു. വീഡിയോ വൈറലായതിന് പിന്നാലെ ജാവേദ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്റ്റേഷനിൽ വെച്ച് ചോദ്യം ചെയ്യുന്നതിനിടയിലാണ് മറ്റൊരു ഫോൺ ജാവേദിൽ നിന്ന് കണ്ടെടുത്തത്. ഈ ഫോൺ സ്വിച്ച് ഓൺ ചെയ്തപ്പോൾ ഇതിന്റെ ഉടമസ്ഥൻ പൂനെ സ്വദേശി പ്രഭാസ് ഭാംഗേയാമെന്ന് വ്യക്തമായി. ബാങ്ക് ജീവനക്കാരമായ പ്രഭാസ് ഭാംഗേ ഹോളിക്ക് നാട്ടിലേക്ക് പോകുന്നതിനിടയിൽ ട്രെയിനിൽ നിന്ന് വീണ് മരണപ്പെട്ടിരുന്നു.
ജാദവിനെ വീണ്ടും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന സത്യം പൊലീസ് മനസ്സിലാക്കിയത്. ജാവേദ് മോഷ്ടിച്ച ഫോൺ വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രഭാസ് ട്രെയിനിൽ നിന്ന് വീണതെന്ന് പറഞ്ഞു. ഇയാൾക്കെതിരെ കൊലപാതക കുറ്റമടക്കമുള്ള വകുപ്പുകൾ ചുമത്തിയതായി പൊലീസ് വ്യക്തമാക്കി.