തിരുവനന്തപുരം: പിന്നാക്ക വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം എന്നതാണ് കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും നയമെന്ന് കേന്ദ്രമന്ത്രിയും ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ വി മുരളീധരൻ. എല്ലാവരുടെയും ക്ഷേമം ഉറപ്പു വരുത്തുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിന്നാക്ക വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള എല്ലാ നടപടികളും കേന്ദ്രം ചർച്ച ചെയ്യുന്നുണ്ട്. സമൂഹത്തിലെ ദുർബല വിഭാഗത്തിന് ഉൾപ്പെടെ ഗുണം ലഭിക്കണമെന്നതാണ് കേന്ദ്ര സർക്കാരിന്റെ പ്രഥമ ലക്ഷ്യം. പിന്നാക്ക വിഭാഗങ്ങൾ ഇതിന് സുപ്രധാന പങ്ക് വഹിക്കുന്നു. ഇവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം എന്നത് പ്രധാനമാണ്.
പിന്നാക്ക വിഭാഗത്തെ വോട്ട് ബാങ്കായി കാണുന്ന നയം കേന്ദ്ര സർക്കാരിനും ബിജെപിക്കുമില്ല. വാഗ്ദാനങ്ങൾ നടപ്പിലാക്കുന്ന സർക്കാരാണ് മോദി സർക്കാർ. ഈ സമുദായങ്ങളുടെ ക്ഷേമം ഉറപ്പാക്കാനായാണ് പിന്നാക്ക വിഭാഗ കമ്മീഷന് ഭരണഘടനാപരമായ പദവി നൽകിയത്. കേന്ദ്ര മന്ത്രിസഭയിൽ 50 ശതമാനം ആളുകളും പിന്നാക്ക വിഭാഗത്തിലുൾപ്പെട്ടവരാണ്.
ഭരണഘടനാപരമായ പങ്കാളിത്തം പിന്നാക്കക്കാർക്ക് ഉറപ്പാക്കിയതും മോദി സർക്കാരാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലങ്ങളിൽ വാഗ്ദാനങ്ങൾ നൽകിയവർ അതൊക്കെ മറന്നു. പ്രഖ്യാപിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കുന്ന സർക്കാരാണ് മോദി സർക്കാർ. പിന്നാക്ക വിഭാഗങ്ങൾക്ക് അനുവദിക്കുന്ന തുക അർഹരായവരിലേക്ക് കൃത്യമായി എത്തിക്കാൻ ഉടൻ നടപടികൾ സ്വീകരിക്കുമെന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു.