ന്യൂഡൽഹി: വീട്ടിൽ പാകം ചെയ്ത ഭക്ഷണവും കിടക്കാൻ മെത്തയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മദ്യ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ബിആർഎസ് നേതാവ് കെ കവിത. ഇക്കാര്യത്തിൽ തിഹാർ ജയിൽ അഡ്മിനിസ്‌ട്രേറ്റർക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കവിത റോസ് അവന്യൂ കോടതിയെ സമീപിച്ചു. കവിതയുടെ ആരോഗ്യത്തിന് ഇത് അനിവാര്യമാണെന്നും അഭിഭാഷകർ മുഖേന സമർപ്പിച്ച ഹർജിയിൽ പറയുന്നു.
തന്റെ കണ്ണടയും ജപമാലയും കൊണ്ടുപോകാൻ അനുവദിക്കണമെന്ന് തിഹാർ ജയിൽ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജയിൽ അധികൃതർ ഇത് അനുവദിച്ചില്ലെന്നും ഹർജിയിൽ പറയുന്നു. ജുഡീഷ്യൽ കസ്റ്റഡി സമയത്ത് ഉപയോഗിക്കാനായി ചെരുപ്പുകൾ, പുസ്തകങ്ങൾ, പുതപ്പുകൾ, പേനകൾ, കടലാസ് ഷീറ്റുകൾ, ആഭരണങ്ങൾ, മരുന്നുകൾ മുതലായവ നൽകണമെന്നും കവിത ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കവിതയ്‌ക്ക് വേണ്ടി അഭിഭാഷകരായ നിതേഷ് റാണ, മോഹിത് റാവു, ദീപക് നഗർ എന്നിവരാണ് കോടതിയെ സമീപിച്ചത്. അതേസമയം ഹർജി നാളെ പരിഗണിക്കാനിരിക്കെ ജഡ്ജി കാവേരി ബവേജ തിഹാർ ജയിൽ അധികൃതരോട് വിശദീകരണം തേടിയിരിക്കുകയാണ്.
ഡൽഹി മദ്യനയ അഴിമതിക്കേസിൽ കെ.കവിതയെ കോടതി 14 ദിവസത്തേയ്‌ക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. കഴിഞ്ഞ 15-നാണ് കെ കവിതയെ മദ്യനയ കേസിൽ ഇഡി അറസ്റ്റ് ചെയ്തത്. കവിതയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മൂന്ന് ദിവസത്തേക്ക് കൂടി കോടതി കവിതയെ ഇഡി കസ്റ്റഡിയിൽ വിട്ടിരുന്നു.