മലയാളത്തിൽ ഏറ്റവും അധികം ജനശ്രദ്ധപിടിച്ചു പറ്റിയ നോവലാണ് ബെന്യാമിന്റെ ആടുജീവിതം. നോവലിൽ നിന്നും സിനിമയാകുമ്പോൾ ചിത്രം പുസ്തകത്തിനോട് എത്രത്തോളം നീതി പുലർത്തിയെന്ന് സിനിമ കണ്ട ഓരോരുത്തരും ചിന്തിക്കുന്നുണ്ടാകും. നോവലിന്റെ കാതലായ ചില ഭാഗങ്ങൾ ദൃശ്യാവിഷ്കാരത്തിൽ കാണാൻ സാധിച്ചിട്ടില്ല. അതിന്റെ കാരണം എന്താണെന്ന് പറയുകയാണ് എഴുത്തുകാരൻ ബെന്യാമിൻ.
നോവലിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് നജീബ് ആടുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത്. ഈ ഭാഗം ചിത്രീകരിച്ചെങ്കിലും സെൻസർ പ്രശ്നം ഉണ്ടായിരുന്നതിനാൽ മാറ്റേണ്ടി വന്നെന്നാണ് ബെന്യാമിൻ പറയുന്നത്. അതുപോലെ, നജീബ് ആട്ടിൻകുട്ടികളുടെ പുരുഷത്വം ഛേദിക്കുന്ന സീനും ചിത്രീകരിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു അഭമുഖത്തിനിടയിലായിരുന്നു ഇക്കാര്യങ്ങൾ പറഞ്ഞത്.
‘ആടുജീവിതം നോവലിൽ നിന്നും സിനിമയാകുമ്പോൾ ധാരാളം ഭാഗങ്ങൾ മാറ്റിയിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ആട്ടിൻകുട്ടിയുടെ പുരുഷത്വം ഛേദിക്കുന്ന സീനാണ്. അത് യഥാർത്ഥത്തിൽ മരുഭൂമിയിലെ മസറകളിൽ നടക്കുന്ന കാര്യമാണ്, നജീബ് എന്നോട് പറഞ്ഞിട്ടുമുണ്ട്. എന്നാൽ, നമ്മൾ ചർച്ച ചെയ്തപ്പോൾ അത്രയും തീക്ഷ്ണമായിട്ടുള്ളത് വേണ്ടെന്ന് പറയുകയായിരുന്നു. സിനിമയ്‌ക്കുവേണ്ടി ഒരു മൃഗത്തെ വേദനിപ്പിക്കുക എന്നത് പ്രയാസമേറിയ കാര്യമാണെന്നാണ് ബ്ലെസി സാർ പറഞ്ഞത്.
ആടുമായിട്ട് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് പുസ്തകത്തിൽ ഉള്ളതാണ്. ഞങ്ങൾ അത്, ചിത്രീകരിക്കുകയും ചെയ്തു. പക്ഷെ, സെൻസർ കാരണം കളയുകയായിരുന്നു. ‘എ’ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിക്കുന്നതെങ്കിൽ ധാരാളം കുഞ്ഞുങ്ങൾക്ക് സിനിമ കാണാൻ കഴിയില്ല. കുടുംബത്തോടൊപ്പം ചിത്രം കാണാൻ വരുന്നവരെ ആ സീൻ ബാധിക്കും എന്നുള്ളത് കൊണ്ടാണ് ആ ഭാഗം എടുത്ത് കളഞ്ഞത്. ആ ഭാഗം സിനിമയുടെ ആത്മാവാണ് പക്ഷെ, സെൻസർ ചെയ്യില്ലേ… ആടുകളോടൊപ്പം ജീവിച്ച് ആടായി മാറുകയും ആടുകൾക്കൊപ്പം രമിക്കുകയും ചെയ്യുന്ന കഥാപാത്രമായിട്ടാണ് സിനിമയിലും ചെയ്തിട്ടുള്ളത്. നമ്മുടേതായ പരിമിതികൾ കാരണമാണ് ആ ഭാഗം കളഞ്ഞത്.’- ബെന്യാമിൻ പറഞ്ഞു.