ലഖ്‌നൗ: ഏക്‌നാ സ്‌പോർട്‌സ് സിറ്റിയിൽ ശിഖർ ധവാന്റെ പോരാട്ടത്തെ നിഷ്പ്രഭമാക്കി ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ മിന്നും ജയം. 21 റൺസിന്റെ മിന്നും ജയമാണ് സ്വന്തം കാണികൾക്ക് മുന്നിൽ ലഖ്‌നൗ നേടിയത്. 200 എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പഞ്ചാബിന് നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുക്കാനെ സാധിച്ചുള്ളൂ. മൂന്ന് വിക്കറ്റെടുത്ത മായങ്ക് യാദവാണ് പഞ്ചാബിന്റെ നട്ടെല്ലൊടിച്ചത്. ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും മികച്ച പ്രകടനം കാഴ്ചവച്ചാണ് ലഖ്‌നൗ സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയത്.
200 എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പഞ്ചാബിന് ഓപ്പണർമാരായ ശിഖർ ധവാനും ജോണി ബെയർസ്‌റ്റോയും മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 111 റൺസാണ്. 11.4 ഓവറിൽ മായങ്ക് യാദവിന്റെ പന്തിൽ ബെയര്‍സ്റ്റോ(42) പുറത്തായി. വൺഡൗണായി ക്രീസിലെത്തിയ ഇംപ്ലാക്ട് പ്ലേയർ പ്രഭ്സ്രിമാൻ സിംഗും (19) 13-ാം ഓവറിൽ പവലിയനിലേക്ക് മടങ്ങി. പിന്നീടെത്തിയ ജിതേഷ് ശർമ്മയും(6) സാം കറനും(0) മികച്ച പ്രകടനം കാഴ്ച വയ്‌ക്കാനാകാതെ മടങ്ങി. 70 റൺസെടുത്ത ശിഖർ ധവാനെ മോഷീൻ ഖാനാണ് വിക്കറ്റിന് മുന്നിൽ കുടുക്കിയത്.
28 റൺസുമായി ലിയാം ലിവിംഗ്‌സറ്റണും 9 റൺസുമായി ശശാങ്ക് സിംഗും പുറത്താകാതെ നിന്നു. മായങ്ക് യാദവ് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ മോഷീൻ ഖാൻ രണ്ട് വിക്കറ്റ് നേടി.