ന്യൂഡൽഹി: കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്‌ക്ക് സമ്മാനിക്കാനാണ് ജവർലാൽ നെഹ്റു ആഗ്രഹിച്ചിരുന്നതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. കച്ചത്തീവ് വിഷയം കഴിഞ്ഞ അഞ്ച് വർഷമായി വിവിധ പാർട്ടികൾ പാർലമെൻ്റിൽ ആവർത്തിച്ച് ഉന്നയിക്കുന്നുണ്ട്. ഇത് പെട്ടെന്ന് ഉയർന്നുവന്ന ഒരു പ്രശ്നമല്ല. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് കച്ചത്തീവ് സജീവമാക്കുന്നതെന്ന പ്രതിപക്ഷ വിമർശനത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
കോൺഗ്രസും ഡിഎംകെയും “ഒരു ഉത്തരവാദിത്തവുമില്ലാത്ത മട്ടിലാണ്” വിഷയത്തെ സമീപിച്ചത്. ഈ സാഹചര്യം എങ്ങനെ ഉണ്ടായി എന്നറിയാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ട്, ജയശങ്കർ വിമർശിച്ചു.
1974-ൽ മുൻ വിദേശകാര്യ മന്ത്രി സ്വരൺ സിംഗ് പാർലമെൻ്റിൽ നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങളും ജയശങ്കർ മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഉദ്ധരിച്ചു. കരാർ നീതിയുക്തമായി നടപ്പാക്കുമെന്നും മത്സ്യബന്ധനത്തിനുള്ള അവകാശങ്ങൾ, തീർത്ഥാടനം എന്നിവ സംരക്ഷിക്കുമെന്നുമാണ് സ്വരൺസിംഗ് പാർലമെന്റിൽ പറഞ്ഞത്. എന്നിൽ രണ്ട് വർഷത്തിന് ശേഷം 1976 ൽ അടിയന്തരാവസ്ഥയുടെ മറവിൽ ഒപ്പിട്ട പുതിയ കരാറിലൂടെ കാര്യങ്ങലെല്ലാം ശ്രീലങ്കയ്‌ക്ക് അനുകൂലമാക്കി. ഇതൊടെ ഈ മേഖലകളിലെ ജീവനുള്ളതും അല്ലാത്തതുമായ വിഭവങ്ങളിൽ പരമാധികാരം ശ്രീലങ്കയ്‌ക്ക് മാത്രമായി, ജയശങ്കർ പറഞ്ഞു.
കഴിഞ്ഞ 20 വർഷത്തിനിടെ 6,184 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക തടവിലാക്കിയത് കരാറിന്റെ അനന്തരഫലമാണ്. ഇതേ കാലയളവിൽ 1,175 ഇന്ത്യൻ മത്സ്യബന്ധന കപ്പലുകൾ ശ്രീലങ്ക പിടിച്ചെടുത്തതായും അദ്ദേഹം വ്യക്തമാക്കി.
1961 മെയ് 10 ന് പാർലമെന്റിൽ കച്ചത്തീവ് ഉന്നയിച്ചപ്പോൾ വിഷയം അപ്രസക്തമാണെന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് നെഹ്റു ചെയ്തതെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. ദ്വീപിന് മേലുള്ള അവകാശവാദം ഉപേക്ഷിക്കാൻ തനിക്ക് ഒരു മടിയുമില്ലെന്നാണ് അദ്ദേഹം പാർലമെന്റിൽ പറഞ്ഞത്. ഈ ചെറിയ ദ്വീപിന് ഞാൻ ഒരു പ്രാധാന്യവും നൽകുന്നില്ല, ഞങ്ങളുടെ അവകാശവാദങ്ങൾ ഉപേക്ഷിക്കാൻ എനിക്ക് ഒരു മടിയുമില്ല. ഇത് ഇനി പാർലമെന്റിൽ ഉന്നയിക്കുന്നത് എനിക്ക് ഇഷ്ടമല്ലെന്നാണ് , നെഹ്‌റു മിനുറ്റ്സിൽ എഴുതിയത്.