മലപ്പുറം: കാളികാവ് രണ്ടര വയസുകാരിയെ പിതാവ് കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക തെളിവുകൾ പുറത്ത്. കൊല നടത്തിയത് ക്രൂരമായെന്ന് തെളിയിക്കുന്ന ടെലിഫോൺ സംഭാഷണമാണ് പുറത്തുവന്നത്. പ്രതി മുഹമ്മദ് ഫായിസിന്റെ സഹോദരിയുടെ ഭർത്താവ് അൻസാറും അയൽവാസിയും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. പ്രതി ഫായിസിന്റെ അമ്മയുടെ മടിയിൽ കുട്ടി ഇരിക്കുമ്പോഴാണ് ആക്രമണം ഉണ്ടായതെന്ന് ദൃക്‌സാക്ഷിയായ അൻസാർ പറയുന്നു.
“അമ്മയുടെ മടിയിൽ ഇരുന്ന കുട്ടിയെ ഫായിസ് തൊഴിച്ചു. ചവിട്ടേറ്റ കുട്ടി തെറിച്ചു ചുമരിലിടിച്ച് തറയിലേക്ക് വീഴുകയുമായിരുന്നു. നിരന്തരം ഫായിസ് കുട്ടിയെ ഉപദ്രവിച്ചിരുന്നു. ഇക്കാര്യങ്ങൾ ഫായിസിന്റെ അമ്മയ്‌ക്ക് അറിയാം. കുട്ടിക്ക് ഭക്ഷണം വാങ്ങി കൊടുക്കുന്നത് പോലും ഫായിസ് തടഞ്ഞിരുന്നു. കുട്ടിയെ എപ്പോഴും ഉപദ്രവിച്ചിരുന്നു”. കുട്ടിയെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതിന് ഫായിസ് തന്നോട് കയർത്ത് സംസാരിച്ചിരുന്നതായും അൻസാർ വെളിപ്പെടുത്തി.
ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞായിരുന്നു കുഞ്ഞിനെ ഇയാൾ ആശുപത്രിയിലെത്തിച്ചത്. എന്നാൽ പരിശോധനയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതല്ലെന്ന് വ്യക്തമായിരുന്നു. പിന്നാലെ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മരണ കാരണം വ്യക്തമായത്.
ക്രൂരമായ മർദ്ദനത്തെ തുടർന്നാണ് കുട്ടി മരണപ്പെട്ടതെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ നെഞ്ചിലും തലയിലുമേറ്റ പരിക്കാണ് മരണകാരണം. കുട്ടിയുടെ വാരിയെല്ല് പൊട്ടിയതായും തലയിൽ രക്തം കട്ടപിടിച്ചതായും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ തന്നെ പ്രതി ഫായിസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.