മലപ്പുറം: തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി 19.5 ലക്ഷം രൂപ കവർന്ന കേസിൽ അഞ്ചംഗ സംഘം അറസ്റ്റിൽ. കോഴിക്കോട് കക്കോടി മക്കട സ്വദേശി അജ്മൽ, ജിഷ്ണു, ഷിജു, എന്നിവരും ഇവരെ രക്ഷപ്പെടുത്താൻ സഹായിച്ച കണ്ണൂർ സ്വദേശിയായ ജിഷ്ണു, തൃശൂർ സ്വദേശി സുജിത്ത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മധുരയിലെ ജ്വല്ലറി മാനേജരായ ബാലസുബ്രഹ്മണ്യത്തെയാണ് ഇവർ തട്ടിക്കൊണ്ടുപോയത്. സ്വർണം വാങ്ങുന്നതിനായാണ് സുഹൃത്തുമായി മാർച്ച് 16 പുലർച്ചെ അഞ്ച് മണിയോടെ പൂക്കോട്ടൂരിലെത്തിയത്. ബസ് ഇറങ്ങി നടന്നു പോകവെ കാറിലെത്തിയ സംഘം ബലമായി കാറിൽ കയറ്റിക്കൊണ്ട് പോയി പണം കവരുകയായിരുന്നു. തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചായിരുന്നു അന്വേഷണം.