മലപ്പുറം: വണ്ടൂരിൽ ഭാര്യമാതാവിനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തിയത് കോഴിയിറച്ചി വാങ്ങി നൽകാത്തതിനെന്ന് പൊലീസ്. സൽമത്ത് (52) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മരുമകൻ സമീറിനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഇന്നലെ വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ജോലി കഴിഞ്ഞെത്തുമ്പോൾ കോഴിക്കറിയുണ്ടാക്കി വയ്ക്കണമെന്ന് ഭാര്യ സജ്നയ്ക്ക് നിർദേശം നൽകിയാണ് സമീർ വീട്ടിൽ നിന്ന് പോയത്. എന്നാൽ തിരിച്ചെത്തിയപ്പോൾ കോഴിയിറച്ചി വാങ്ങി വയ്ക്കാത്തതിന് ഇയാൾ ഭാര്യയെ ഉപദ്രവിക്കുകയായിരുന്നു. പ്രകോപിതനായ സമീർ ഭാര്യയെ മർദ്ദിക്കുകയും തേങ്ങവെട്ടുന്ന കത്തി ഉപയോഗിച്ച് വെട്ടാൻ ശ്രമിക്കുകയും ചെയ്തു.
മകളെ സമീർ ഉപദ്രവിക്കുന്നത് കണ്ട സൽമത്ത് ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിച്ചു. ഇതിനിടയിൽ സമീർ ഭാര്യാമാതാവിനെ വെട്ടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സൽമത്ത് സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. ഭാര്യയുമായി ഇയാൾ നിരന്തരം വഴക്കുണ്ടാക്കുമായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു.