തൃശൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ വ്യാഴാഴ്ച കോഴിക്കല്ല് മൂടും. ഉച്ച പൂജകൾക്കുശേഷം വടക്കേനടയിൽ കോഴിക്കല്ലു മൂടൽ നടക്കുന്ന തോടെ ശ്രീകുരുംബ ഭഗവതീക്ഷേത്രത്തിലെ പ്രസിദ്ധമായ ഭരണി മഹോത്സവത്തിന് തുടക്കമാകും. മീനമാസത്തിലെ തിരുവോണ നാളിലാണ് ഭരണി മഹോത്സവത്തിന് തുടക്കം കുറിക്കുന്നത്.
കുംഭമാസത്തിലെ ഭരണിനാളിൽ അവകാശികളായ കാവിൽവീട്ടുകാർ പട്ടും താലിയും സമർപ്പിച്ച് ചെറുഭരണി കൊടിക്കൂറകൾ ഉയർത്തിയതോടെയാണ് ഭരണി ഉത്സവത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചത്. കാളി-ദാരിക യുദ്ധം തുടങ്ങുന്നതിനെ അനുസ്മരിപ്പിക്കുന്നതായാണ് ആദ്യകാലങ്ങളിൽ കോഴികളെ വെട്ടിയിരുന്ന കല്ലുകൾ കുഴികുത്തി മൂടി ചെമ്പട്ട് വിരിക്കുന്ന ചടങ്ങ്.
വടക്കേനടയിലെ ദീപ ദീപസ്തംഭത്തോടു ചേർന്ന് വൃത്താകൃതിയിലുള്ള രണ്ട് വലിയ കോഴിക്കല്ലുകൾ അവകാശികൾ കുഴികുത്തി മൂടി അതിൽ ചെമ്പട്ട് വിരിക്കും. ആദ്യം കോഴികളെ ഭഗവതിക്കു സമർപ്പിക്കാൻ അവകാശമുള്ള തച്ചോളി വീട്ടിൽ നിന്നെത്തുന്ന പ്രതിനിധികൾ കോഴികളെ ചെമ്പട്ടിൽ സമർപ്പിക്കും.
ചടങ്ങുകൾ പൂർത്തിയാകുന്നതോടെ ക്ഷേത്രത്തിന്റെ കിഴക്കേമൂലയിൽ വേണാടൻ കൊടിക്കൂറകൾ ഉയരുകയും ക്ഷേത്ര നടകളിൽ ഭണ്ഡാരംവെപ്പ് നടക്കുകയും ചെയ്യും. ഒൻപതിനാണ് തൃച്ചന്ദനച്ചാർത്ത് പൂജയും അശ്വതി കാവുതീണ്ടലും നടക്കുന്നത്. ഭരണി നാളായ 10-ന് പുലർച്ചെ ഭഗവതിക്ക് വരിയരിപ്പായസം നിവേദിച്ച് വെന്നിക്കൊടി ഉയർത്തുന്നതോടെ ഭരണി മഹോത്സവത്തിന് സമാപനം കുറിക്കും.