തിരുവനന്തപുരം: വന്യമൃഗ ആക്രമണങ്ങൾക്ക് നഷ്ടപരിഹാരമായി കേന്ദ്രസർക്കാർ നൽകുന്ന തുക സംസ്ഥാന സർക്കാരിന്റേതെന്ന് വാദിച്ച് മന്ത്രി വീണാ ജോർജ്. വന്യജീവി ദുരന്ത നിവാരണത്തിനായി, കേന്ദ്ര വനം, പരിസ്ഥിതി വകുപ്പ് ദുരന്തവാഹകർക്ക് നൽകുന്ന 10 ലക്ഷം രൂപയെ ചൊല്ലിയായിരുന്നു മന്ത്രിയുടെ അവകാശവാദം. എന്നാൽ, ഈ ഫണ്ട് കേന്ദ്രസർക്കാർ പദ്ധതിയിൽ ഉൾപ്പെടുന്നതാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പത്തനംതിട്ട എൻഡിഎ സ്ഥാനാർത്ഥി അനിൽ കെ. ആന്റണി.
പത്തനംതിട്ട തുലാപ്പള്ളിയിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജുവിന്റെ കുടുംബത്തിന് നഷ്ടപരിഹാര തുക അനുവദിച്ചതുമായി ബന്ധപ്പെട്ടായിരുന്നു വീണാ ജോർജ്ജിന്റ തർക്കം. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് 10 ലക്ഷം രൂപ കേന്ദ്രസർക്കാർ നൽകുന്നതാണ്. പദ്ധതിപ്രകാരം എല്ലാ സംസ്ഥാനങ്ങൾക്കും പണം ലഭിക്കും. അടിയന്തര സാഹചര്യത്തിൽ നഷ്ടപരിഹാര തുക നൽകേണ്ടി വന്നാൽ, നേരത്തെ കേന്ദ്രസർക്കാർ നൽകിയിട്ടുള്ള വനം വന്യജീവി ഫണ്ടിൽ നിന്നും പണം കണ്ടെത്തി, സംസ്ഥാന സർക്കാർ പണം കൈമാറേണ്ടതാണ്.
ഇങ്ങനെ കൈമാറിയ തുക കേന്ദ്രസർക്കാരിന്റെ ഫണ്ട് ലഭിക്കുമ്പോൾ തിരികെ നൽകുകയും ചെയ്യും. എന്നാൽ, ഈ പണം പൂർണമായും നൽകുന്നത് കേരള സർക്കാരിന്റേതാണെന്നായിരുന്നു വീണാ ജോർജിന്റെ വാദം.
‘വന്യജീവി ആക്രമണത്തിൽ മരണപ്പെടുന്ന വ്യക്തിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകുമെന്ന് സംസ്ഥാന സർക്കാരിന്റെ തീരുമാനമായിരുന്നു. അതിന് കേന്ദ്ര സർക്കാരിന്റെ പിന്തുണയില്ല. കേരളത്തിന് ഒരു രൂപ പോലും കേന്ദ്രത്തിൽ നിന്നും ഈ വിഷയത്തിൽ ലഭിക്കുന്നില്ല. വന്യജീവി സങ്കേതങ്ങളുടെ സംരക്ഷണത്തിനായാണ് കേന്ദ്രസർക്കാർ പണം തരുന്നത്. അതിൽ ഏറ്റവും അവസനാത്തേത് മാത്രമാണ് നഷ്ടപരിഹാരം. അത് ചെറിയൊരു തുകയാണ്. പക്ഷെ, കേരളം രണ്ട്, മൂന്ന് വർഷങ്ങൾക്ക് മുമ്പ് തീരുമാനിച്ച തുകയാണ് കൊടുക്കുന്നതെന്നായിരുന്നു കഴിഞ്ഞ ദിവസം വീണാ ജോർജ് പറഞ്ഞത്.
ആരോഗ്യമന്ത്രിയുടെ വാദങ്ങൾ തികച്ചും പൊള്ളയാണെന്ന് പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ കെ ആന്റണി പ്രതികരിച്ചു. ആകെയുള്ള 10 ലക്ഷം രൂപ കേന്ദ്ര സർക്കാരിന്റേതാണെന്ന് എല്ലാവർക്കും അറിയാമെന്ന് അദ്ദേഹം വ്യക്തമാക്കി.