കൊൽക്കത്ത: സന്ദേശ്ഖാലി വിഷയത്തിൽ ബംഗാൾ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കൊൽക്കത്ത ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷ ഭീഷണിയിലാണെങ്കിൽ അത് പൂർണമായും സർക്കാരിന്റെ കഴിവുകേടാണെന്നും ജനങ്ങൾക്ക് സംരക്ഷണം ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്വം ഭരിക്കുന്ന സർക്കാരിനാണെന്നും കോടതി ചൂണ്ടിക്കാട്ടി. സന്ദേശ്ഖാലി ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
“സന്ദേശ്ഖാലിയിൽ സംഭവിച്ചത് തീർത്തും അപമാനകരമായ കാര്യമാണ്. അവിടെയുണ്ടായ പ്രശ്നങ്ങളുടെ ധാർമിക ഉത്തരവാദിത്വം ജില്ലാ ഭരണകൂടവും സർക്കാരുമാണ് ഏറ്റെടുക്കേണ്ടത്. ജനങ്ങളുടെ സുരക്ഷ ഭീഷണിയിലാണെങ്കിൽ അത് കൈകാര്യം ചെയ്യേണ്ടത് ഭരിക്കുന്ന പാർട്ടിയുടെ ചുമതലയാണ്. 100 ശതമാനം ഉത്തരവാദിത്വവും ഭരണകക്ഷിക്കാണുള്ളത്.”
കേസിൽ ഷെയ്ഖ് ഷാജഹാന് വേണ്ടി ഹാജരായ അഭിഭാഷകനെയും കോടതി വിമർശിച്ചു. ജാമ്യാപേക്ഷ തീർപ്പാക്കാത്തതിനാൽ ഒളിവിൽ പോകാൻ ആവശ്യപ്പെട്ടത് താനാണെന്ന് ഷെയ്ഖിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ”55 ദിവസത്തോളം നിങ്ങൾ ഒളിച്ചുകളി നടത്തി. എന്നിട്ട് പ്രത്യക്ഷപ്പെട്ടു, നിങ്ങൾ കണ്ണടച്ചുവെന്ന് കരുതി ഈ ലോകം മുഴുവൻ ഇരുട്ടാകില്ല.”- കോടതി ചൂണ്ടിക്കാട്ടി.
സന്ദേശ്ഖാലിയെ സ്ത്രീകളെ ബലാത്സംഗം ചെയ്ത് ഭീഷണിപ്പെടുത്ത് ഭൂമി തട്ടിയെടുത്ത സംഭവത്തിലാണ് കോടതിയുടെ പരാമർശം. കേസുമായി ബന്ധപ്പെട്ട് ടിഎംസി നേതാവ് ഷെയ്ഖ് ഷാജഹാൻ അറസ്റ്റിലായിരുന്നു. നാളുകൾ നീണ്ട പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും ഒടുവിലാണ് മുഖ്യപ്രതിയായ തൃണമൂൽ നേതാവിനെ പിടികൂടാൻ പോലീസും സർക്കാരും തയ്യാറായത്.