മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് കുറ്റിപ്പുറം കെഎംസിടി കാമ്പസിലെ എംഎസ്എഫ്, എസ്എഫ്ഐ വിദ്യാർത്ഥികൾ തടഞ്ഞ സംഭവം ദുഃഖകരമെന്ന് പൊന്നാനി ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി നിവേദിത സുബ്രഹ്മണ്യൻ. പ്രചാരണ പരിപാടികൾക്കിടെ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അവർ.
”ലോ കോളേജിൽ വച്ചാണ് ഒരു അഭിഭാഷക കൂടിയായ തന്നെ എംഎസ്എഫ്, എസ്എഫ്ഐ വിദ്യാർത്ഥികൾ തടഞ്ഞത്. വളരെ മോശാമായാണ് വിദ്യാർത്ഥികൾ പെരുമാറിയത്. അഭിഭാഷകയും ഒരു അമ്മയും കൂടിയാണ് താനെന്ന് പറഞ്ഞിട്ടും അവർ പിന്മാറിയില്ല. വിദ്യാർത്ഥികളെ രാഷ്ട്രീയപാർട്ടികൾ മുതലെടുക്കുന്ന സാഹചര്യമാണ് കെഎംസിടി കോളേജിൽ കാണാൻ കഴിഞ്ഞത്. മറ്റ് പാർട്ടിക്കാർ വന്ന് പ്രചാരണം നടത്തി പോവുന്നു. എന്നാൽ എൻഡിഎ സ്ഥാനാർത്ഥികൾ വരുമ്പോൾ അവരെ തടയണമെന്ന് ഇവർ നിർദേശം നൽകുകയാണ്. മാന്യത കുറഞ്ഞ ഭാഷയാണ് വിദ്യാർത്ഥികൾ ഉപയോഗിച്ചത്. സംഘർഷാവസ്ഥ സൃഷ്ടിക്കേണ്ടെന്ന് കരുതിയാണ് പിന്നീട് അവിടെ നിന്നും തിരികെ പോന്നത്.”- നിവേദിത സുബ്രഹ്മണ്യൻ പറഞ്ഞു.
വർഗീയവാദി എന്ന് വിളിച്ചാണ് എംഎസ്എഫ് പ്രവർത്തകർ തങ്ങളെ തടഞ്ഞതെന്നും എന്നാൽ തന്റെ പ്രവർത്തനങ്ങളിൽ വർഗീയത ചൂണ്ടിക്കാട്ടാൻ തയ്യാറായാൽ രാഷ്ട്രീയം നിർത്താൻ തയ്യാറാണെന്നും നിവേദിത കൂട്ടിച്ചേർത്തു. വികസനത്തിനെതിരെ നിൽക്കുന്ന നിലപാടുകളെയും രാഷ്ട്രീയകക്ഷികളെയുമാണ് ബിജെപി ചോദ്യം ചെയ്യുന്നത്. കൂകി വിളിച്ചാലും, പേടിപ്പിച്ചാലും, അപമാനിച്ച് ഇറക്കി വിട്ടാലും ഭയന്ന് പിന്മാറുന്ന പാരമ്പര്യമല്ല ബിജെപിക്കുള്ളത്.
വിദ്യാർത്ഥികളുടെ ഇത്തരം മനോഭാവങ്ങളിൽ നിന്ന് അവരുടെ ഭാവി എത്രത്തോളം ഇരുണ്ടതാണെന്ന് ഇതിലൂടെ വ്യക്തമാകുന്നുവെന്നും സിദ്ധാർത്ഥിനെ പോലുള്ള ഇരകൾ ഇത്തരം സാഹചര്യങ്ങളിലാണുണ്ടാവുന്നതെന്നും നിവേദിത പറഞ്ഞു. രാഷ്ട്രീയം മറ്റുള്ളവരെ ദ്രോഹിക്കാനോ അപമാനിക്കാനോ ഉള്ളതല്ല. അതിനാൽ വിദ്യാർത്ഥികൾക്കെതിരെ നിയമപരമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിട്ടില്ലെന്നും നിവേദിത സുബ്രഹ്മണ്യൻ വ്യക്തമാക്കി.