വയനാട്: ഓരോ കാര്യങ്ങളും കൃത്യമായി നിരീക്ഷിക്കുകയും പിന്തുരുകയും ചെയ്യുന്ന പ്രകൃതമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രധാനമന്ത്രിക്കൊപ്പം ചേർന്ന് സത്യസന്ധമായി പ്രവർത്തിക്കുന്നതിൽ ഇന്നവരെ ബുദ്ധിമുട്ടൊന്നും തോന്നിയിട്ടില്ല. തെരഞ്ഞെടുപ്പിൽ ബ്യൂറോക്രസിയല്ല, ജനപ്രതിനിധികളാണ് മാറുന്നത്. ജനങ്ങൾക്ക് വേണ്ടി കാര്യക്ഷമമായി പ്രവർത്തിക്കുക എന്നതാണ് അദ്ദേഹത്തിന്റെ നിർദ്ദേശമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ജനം ടിവിയുടെ ദ ബിഗ് ഇന്റർവ്യൂവിൽ ചീഫ് എഡിറ്റർ പ്രദീപ് പിള്ളയുമായി സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.
”പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് തന്നെ വ്യത്യസ്തമാണ്. സ്ത്രീശാക്തീകരണവും സ്ത്രീകളുടെ തുല്യതയും പരമപ്രധാനമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ആ ആശയം ഭാരതത്തിന് പുറമെ ലോകം മുഴുവൻ നടപ്പാക്കിയ വ്യക്തികൂടിയാണ് പ്രധാനമന്ത്രി. ചരിത്രത്തിലാദ്യമായാണ് ജി20 സമ്മേളനത്തിൽ സ്ത്രീകളുടെ പ്രശ്‌നങ്ങൾ ഒരു പ്രധാന വിഷയമായി അവതരിപ്പിക്കപ്പെട്ടത്. നാരീശ്കതി എന്ന പ്രധാനമന്ത്രിയുടെ ആശയം പുതിയതല്ല. 2002 മുതൽ അത് പ്രാവർത്തികമാക്കാനായി പ്രവർത്തിക്കുന്ന വ്യക്തി കൂടിയാണ് പ്രധാനമന്ത്രിയെന്നും” സ്മൃതി ഇറാനി പറഞ്ഞു.
ആക്ഷേപങ്ങളിൽ പതറുന്ന വ്യക്തിത്വത്തിന് ഉടമയല്ല അദ്ദേഹം. അങ്ങനെ പതറുമായിരുന്നെങ്കിൽ ഒരു ചായവിൽപ്പനക്കാരൻ പ്രധാനമന്ത്രി ആകുമായിരുന്നില്ല. കോൺഗ്രസിൽ നിന്നും പ്രതിപക്ഷ പാർട്ടികളിൽ നിന്നും കുടുംബമില്ലാത്തവനെന്ന ആക്ഷേപം അദ്ദേഹത്തിന് കേൾക്കേണ്ടി വന്നു. രാജ്യമാണ് പ്രധാനമന്ത്രിയുടെ കുടുംബം. പൂർണ്ണമായും രാജ്യത്തിനർപ്പിച്ച ജീവിതമാണ് അദ്ദേഹത്തിന്റേത്.
ഗാന്ധി കുടുംബത്തിൽ നിന്നുൾപ്പെടെ എനിക്ക് അധിക്ഷേപത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ട്. അതൊന്നും വകവെക്കാറില്ല. കാരണം പ്രധാനമന്ത്രിയാണ് തന്റെ കരുത്ത്. ഒരു പുരുഷൻ നയിക്കുന്ന പാർട്ടി 33 ശതമാനം സ്ത്രീ സംവരണം ഉറപ്പാക്കി എന്നതാണ് ബിജെപി അഭിമാനിക്കുന്ന കാര്യം. അതേസമയം ഒരു സ്ത്രീ നയിക്കുന്ന പാർട്ടി അത് നടപ്പാക്കിയതുമില്ല.
വനിതാ സംവരണ ബിൽ നടപ്പിലാക്കി, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി. രാമക്ഷേത്രം യാഥാർത്ഥ്യമാക്കി എന്നിങ്ങനെ മൂന്ന് ചരിത്രപരമായ തീരുമാനങ്ങളാണ് ബിജെപി കൈക്കൊണ്ടത്. കോൺഗ്രസ് രാഷ്‌ട്ര നിർമ്മാണത്തിന് അല്ല നിലകൊള്ളുന്നത്. കോൺഗ്രസിന് വോട്ട് ചെയ്ത് വോട്ട് പാഴാക്കരുതെന്നാണ് എനിക്ക് ജനങ്ങളോട് പറയാനുള്ളത്. നിങ്ങൾ വോട്ട് ചെയ്യേണ്ടത് രാഷ്‌ട്ര നിർമ്മാണത്തിൽ പങ്കാളികളാകുന്നവർക്ക് വേണ്ടിയാകണമെന്നും” സ്മൃതി ഇറാനി കൂട്ടിച്ചേർത്തു.