വയനാട്: ഗൾഫ് രാജ്യങ്ങളുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബന്ധമാണ് മദീനയിലേക്കുളള യാത്രാ നടപടികൾ എളുപ്പത്തിലാക്കിയതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഹജ്ജ് യാത്ര സൗകര്യങ്ങൾ ഒരുക്കുന്നതിനായാണ് വി മുരളീധരനും താനുമടങ്ങുന്ന ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധി സംഘം സൗദി അറേബ്യയിലെത്തിയത്. മദീന സന്ദർശിച്ചതിൽ അതീവ സന്തോഷവതിയാണ് താനെന്നും സ്മൃതി ഇറാനി പറഞ്ഞു. ജനം ടിവിയുടെ ദ ബിഗ് ഇന്റർവ്യൂവിൽ ചീഫ് എഡിറ്റർ പ്രദീപ് പിള്ളയുമായി സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.
സന്ദർശനത്തിൽ എന്നെ സംബന്ധിച്ചിടത്തോളം മറ്റൊരു സന്തോഷം കൂടിയുണ്ട്. ദൈവം ആഗ്രഹിക്കുമ്പോൾ മാത്രമേ ദൈവത്തിന് അടുത്തെത്താൻ സാധിക്കുകയുളളൂ. അങ്ങനെ ദൈവം ആഗ്രഹിച്ചത് കൊണ്ടാണ് ശിവ ഭക്തയായ ഞാൻ മദീനയിലെത്തിയത്. വ്യക്തിപരമായി അതെനിക്ക് ഒരുപാട് സന്തോഷം നൽകുന്നുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയക്ഷി ബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി,വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, ന്യൂനപക്ഷകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി നിരുപമ കോട്രു എന്നിവർ മദീനയിൽ സന്ദർശനം നടത്തിയത്. ഉഹുദ് പർവതത്തിലും ആദ്യ മുസ്ലീം പള്ളിയായ ഖുബ മസ്ജിദിലും ഇന്ത്യൻ സംഘം സന്ദർശനം നടത്തിയിരുന്നു. അമുസ്ലിങ്ങളെ അപൂർവ്വമായി മാത്രമേ മദീന സന്ദർശിക്കാൻ അനുവദിക്കാറൂള്ളൂ. ഇസ്ലാമിക ചരിത്രവുമായി ഇഴചേർന്ന് കിടക്കുന്ന പുണ്യസ്ഥലങ്ങളിലേക്ക് തങ്ങളെ നയിച്ച സൗദി ഭരണകൂടത്തിന്റെ നിലപാട്, ഭാരതത്തിന്റെ സാംസ്‌കാരിക- ആധ്യാത്മിക സംഭാവനക്കുള്ള അംഗീകാരം കൂടിയാണെന്ന് സന്ദർശന വേളയിൽ മന്ത്രിമാർ പറഞ്ഞിരുന്നു. സൗദി ഭരണകൂടത്തിന്റെ ക്ഷണം സ്വീകരിച്ചാണ് കേന്ദ്രസംഘം മദീനയിലെത്തിയത്.