തമിഴകത്തെ മാത്രമല്ല ഭാരതത്തെ തന്നെ പിടിച്ചു കുലുക്കിയ വ്യക്തിത്വമാണ് പശും പൊൻ എന്ന വിളിപ്പേരിൽ അറിയപ്പെട്ട മുത്തു രാമലിംഗ തേവർ. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ രാഷ്‌ട്രീയഗതിയെത്തന്നെ മാറ്റി മറിച്ച തമിഴ് മകനായിരിന്നു കിംഗ് മേക്കർ എന്നറിയപ്പെട്ട കെ കാമരാജ് നടാർ. തമിഴ് മക്കളുടെ മനസ്സ് കവർന്ന ഏഴൈ തൊഴാനായിരുന്നു മക്കൾ തിലകം എം ജി രാമചന്ദ്രൻ. ഈ മൂന്നു മഹാരഥൻമാർക്കും പൊതുവായി ഉള്ളത് മൂവരുടെയും തട്ടകം ഒന്നായിരുന്നു എന്നതാണ്. അതാണ് ഇന്നത്തെ വിരുദുനഗർ ലോക്‌സഭാ മണ്ഡലം.
39 മണ്ഡലങ്ങളുള്ള തമിഴ്നാട്ടിലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്‌ക്ക് വിജയസാധ്യതയുള്ള പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ ഒന്നാണ് വിരുദുനഗർ. ആകാശത്ത് വർണ്ണരാജി വിരിയിക്കുന്ന കരിമരുന്ന് ഉത്പന്നങ്ങൾ നിർമ്മിക്കുന്ന ഭാരതത്തിലെ തന്നെ ഏറ്റവും വലിയ കേന്ദ്രമാണ് ശിവകാശി. തമിഴ് ജനതയുടെ രോമാഞ്ചം മക്കൾ തിലകം എം ജി രാമചന്ദ്രൻ ആദ്യമായി നിയമസഭയിലേക്ക് ജയിച്ച അറപ്പുകോട്ടൈ കെ കാമരാജ് ജയിച്ച സാത്തൂർ , മുരുകക്ഷേത്രത്തിനു പ്രസിദ്ധമായ തിരുപ്പറക്കുന്ദ്രം,ഇങ്ങിനെ ഏറെ പ്രത്യേകതകൾ ഉള്ള നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് ഈ മണ്ഡലം.
എൻഡിഎക്ക് സീറ്റുറപ്പിക്കാൻ ഇത്തവണ വിരുദുനഗറിൽ നിന്നും മത്സരിക്കുന്നത് തെന്നിന്ത്യൻ നടി രാധികാ ശരത്കുമാറാണ്. തെന്നിന്ത്യൻ സിനിമാ ലോകത്തെ വളരെ പ്രശസ്തിയുള്ള നടി എന്ന കാരണത്താലും സൂപ്പർ താരം ശരത് കുമാറിന്റെ സ്വാധീനം വോട്ടാക്കി മാറ്റാനും കൂടിയാണ് എൻഡിഎ രാധിക ശരത് കുമാറിനെ രംഗത്തിറക്കുന്നത്.
നാടാർ സമുദായത്തിനു പ്രാമുഖ്യമുള്ള തമിഴ്നാട്ടിലെ ഒരു മണ്ഡലം കൂടിയാണ് ഇത്. കരിമരുന്നു വ്യവസായം തൊഴിലായി സ്വീകരിച്ചവരാണ് വിരുദുനഗർ മണ്ഡലത്തിലെ കൂടുതൽ ജനങ്ങളും. രാജ്യത്തെ കരിമരുന്നു വ്യവസായത്തിന്റെ ആസ്ഥാനമെന്ന നിലയിലും പ്രശസ്തിയാർജ്ജിച്ച ഇവിടെ 6,000 കോടി രൂപ വാർഷിക വരുമാനമുള്ള ഒന്നായി ഈ ബിസിനസ്സ് മാറിക്കഴിഞ്ഞു. ഇത് ഇന്ന് ഒരു ലക്ഷത്തിലധികം ജനങ്ങൾക്കാണ് തൊഴിൽ നൽകുന്നത്. ഈ മണ്ഡലത്തിൽ ആരാണ് വിജയത്തിന്റെ കലാശക്കോട്ടക്ക് തീ കൊടുക്കുന്നതെന്ന് നോക്കാം
വ്യാവസായിക മണ്ഡലം
തമിഴ്നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ ഒന്നാണെങ്കിലും രാഷ്‌ട്രീയത്തിനേക്കാൾ വ്യവസായ മേഖലയിലാണ് വിരുദുനഗർ പ്രശസ്തി നേടിയത്. തീപ്പെട്ടി വ്യവസായം, കരിമരുന്ന് നിർമ്മാണം, അച്ചടി എന്നിവയിൽ വിരുദുഗറാണ് രാജ്യത്ത് മുന്നിൽ നിൽക്കുന്നത്. ശിവകാശിയിലും പരിസരപ്രദേശങ്ങളിലുമാണ് ഈ മൂന്ന് വ്യവസായങ്ങളുമുള്ളത്. ഇവ കൂടാതെ എണ്ണ,കാപ്പി, മുളക്, പയർ വർഗങ്ങൾ എന്നിവയുടെയും പ്രധാനവിപണിയാണ് ഇവിടം. രാജ്യമെങ്ങും അറിയപ്പെടുന്ന രാംകോ സിമൻ്റ്സ് ലിമിറ്റഡിന്റെ സിമൻ്റ് പ്ലാൻ്റുകളിലൊന്ന് വിദുനഗറിനടുത്തുള്ള ആർആർ നഗറിലാണ് സ്ഥിതി ചെയ്യുന്നത്.
രാഷ്‌ട്രീയം
സ്വാതന്ത്ര്യാനന്തരം ശിവകാശി ലോക്സഭാ മണ്ഡലത്തിലായിരുന്നു വിരുദുനഗറും ഉൾപ്പെട്ടിരുന്നത്. മണ്ഡല പുനഃസംഘടനയ്‌ക്കിടെ ശിവകാശി ലോക്സഭാ മണ്ഡലത്തെ പിരിച്ച് വിവിധ മണ്ഡലങ്ങളായി തിരിക്കുകയായിരുന്നു. 2009-ലാണ് ലോക്സഭാ മണ്ഡലമായി വിരുദുനഗറിനെ രൂപീകരിക്കുന്നത്. അതിനു ശേഷമുള്ള ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ മാണിക്കം ടാഗോറാണ് ഇവിടെ നിന്നും വിജയിച്ചത്. രണ്ടാമത്തെ ലോകസഭാ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെയുടെ രാധാകൃഷ്ണനായിരുന്നു വിജയം ഉറപ്പിച്ചത്. 2019-ൽ വീണ്ടും മാണിക്കം ടാഗോർ ജയം ഉറപ്പിച്ചു.
ശരത് കുമാറിന്റെ അഖിലേന്ത്യ സമത്വ മക്കൾ കക്ഷി പാർട്ടി അടുത്തിടെ ബിജെപിയിൽ ലയിച്ചതിന് പിന്നാലെയാണ് എൻഡിഎയുടെ സ്ഥാനാർത്ഥിയായി രാധികാ ശരത് കുമാറിനെ പ്രഖ്യാപിച്ചത്. അതോടെ ഒരു വിഐപി മണ്ഡലമായി മാറിയ വിരുദുനഗറിൽ നിലവിൽ ഒരു ത്രികോണ മത്സരമാണ് നടക്കുന്നത്.
താരപുത്രി
തെന്നിന്ത്യൻ സിനിമാ ലോകത്തോടൊപ്പം എന്നും ചേർത്തുവെക്കേണ്ട പേരാണ് രാധിക. നടി,സിനിമ-സീരിയൽ നിർമ്മാതാവ്,സംവിധായക, രാഷ്‌ട്രീയം തുടങ്ങിയ എല്ലാ കുപ്പായവും രാധിക അണിഞ്ഞിട്ടുണ്ട്. കൈവച്ച മേഖലകളിലെല്ലാം പ്രശസ്തിയും നേടി. 1962 ഓഗസ്റ്റ് 21-ന് തമിഴ്നാട്ടിൽ നടൻ എം ആർ രാധയുടെയും ഭാര്യ ഗീതയുടെയും പുത്രിയായിട്ടാണ് ജനനം. അച്ഛൻ ചെന്നൈ സ്വദേശിയും അമ്മ ശ്രീലങ്കൻ തമിഴ് വംശജയുമാണ്. ഇന്ത്യ, ശ്രീലങ്ക, യുകെ എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
ഭാരതി രാജയുടെ സംവിധാനത്തിൽ 1978-ൽ പുറത്തിറങ്ങിയ ‘കിഴക്കേ പോകും റെയിൽ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് രാധിക അഭിനയമേഖലയിൽ ചുവടുവെക്കുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലെല്ലാം രാധിക അഭിനയിച്ചു. ‘കൂടും തേടി,’ ‘മകൻ എന്റെ മകൻ,’ ‘രാമലീല,” ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’ എന്നിവയുൾപ്പെടെ പത്തിലധികം മലയാള ചിത്രങ്ങളിൽ രാധിക അഭിനയിച്ചിട്ടുണ്ട്.
ന്യായം കാവലി (1981), ധർമ്മ ദേവതൈ (1986), നീതിക്കു തണ്ടനൈ (1987), കേളടി കൺമണി (1990) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച തെലുങ്ക് നടിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1985-ൽ പ്രതാപ പോത്തന്റെ സംവിധാനത്തിൽ രാധിക നിർമ്മിച്ച ചിത്രമായിരുന്നു “മീണ്ടും ഒരു കാതൽ കഥൈ”. ചിത്രത്തിൽ രാധികയും പ്രധാനവേഷത്തിൽ എത്തിയിരുന്നു. ഈ ചിത്രത്തിനും മികച്ച നവാഗത ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
സിനിമയിൽ തിളങ്ങി നിൽക്കുന്ന കാലത്തായിരുന്നു വീട്ടമ്മമാരുടെ ഹൃദയങ്ങളിൽ ഇടംപിടിക്കാനായി രാധിക സീരിയലുകളിൽ അഭിനയിക്കാൻ തുടങ്ങിയത്. മിനിസ്ക്രീനിലും അഭിനയം മാത്രമായിരുന്നില്ല സ്വന്തം ബാനറിൽ ടെലിവിഷൻ സീരിയലുകൾ നിർമ്മിക്കുവാനും രാധിക തുടങ്ങി. അങ്ങനെ, 1999-ൽ Radaan Mediaworks (I) Ltd എന്ന കമ്പനിയും ആരംഭിച്ചു. റഡാൻ മീഡിയ വർക്ക്സ് ഇന്ത്യ ലിമിറ്റഡിന്റെ സ്ഥാപകയും ചെയർപേഴ്സണുമാണ്. ഒരു ദേശീയ പുരസ്കാരം , ആറ് ഫിലിം ഫെയർ അവാർഡുകൾ, രണ്ട് നന്തി അവാർഡുകൾ, മൂന്ന് തവണ തമിഴ്നാട് സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
2001 ലാണ് രാധികയും ശരത്കുമാറും വിവാഹിതരായത്. വിവാഹത്തിന് മുമ്പ് അവർ സുഹൃത്തുക്കളായിരുന്നു, നമ്മ അണ്ണാച്ചി (1994), സൂര്യവംശം (1997) എന്നിങ്ങനെ രണ്ടു ചിത്രങ്ങളിൽ ഇരുവരും ജോഡികളായി അഭിനയിച്ചിട്ടുണ്ട്. ഇരുവർക്കും 2004-ൽ ഒരു മകനും പിറന്നു. രാഹുൽ എന്നാണ് താര പുത്രന്റെ പേര്. ശരത്കുമാറുമായുള്ള ദാമ്പത്യ ജീവിതം ആരംഭിച്ചതോടെയാണ് രാധിക രാഷ്‌ട്രീയത്തിലേക്ക് തിരിയുന്നത്.
തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലേക്ക്
46 വർഷത്തെ സിനിമാ ജീവിതത്തിന് ശേഷം തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലെ ആദ്യ സീനിനായി ഇറങ്ങിയിരിക്കുകയാണ് രാധിക. സിനിമയിലെ എല്ലാ മേഖലയിലും വിജയിച്ച രാധിക വിരുദുനഗറിൽ വിജയക്കൊടി പാറിക്കുമെന്ന വിശ്വാസത്തിലാണ്. 2006ൽ ശരത് കുമാറിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്തത്തോടെയാണ് രാധികയും തിരഞ്ഞടുപ്പ് രാഷ്‌ട്രീയത്തിലേക്ക് ചേക്കേറുന്നത്. ശരത് കുമാറിനൊപ്പം എഐഎഡിഎംകെയിലാണ് അംഗത്വം സ്വീകരിച്ചത്. 2007-ലാണ് ശരത് കുമാർ അഖിലേന്ത്യ സമത്വ മക്കൾ കക്ഷി എന്ന പാർട്ടി രൂപീകരിച്ചത് . ഈ പാർട്ടിയുടെ വൈസ് പ്രസിഡന്റായിരുന്നു രാധിക.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായ ശരത്കുമാറും രാധിക ശരത്കുമാറും തങ്ങളുടെ പാർട്ടിയെ കഴിഞ്ഞ മാസം ബിജെപിയിൽ ലയിപ്പിച്ചു. രാഷ്‌ട്രീയത്തിൽ 18 വർഷത്തെ പ്രവർത്തി പരിചയമുള്ള രാധിക ആദ്യമായാണ് സ്ഥാനാർത്ഥിയായി തെരഞ്ഞെടുപ്പ് അങ്കത്തട്ടിലിറങ്ങുന്നത്.
പിന്തുണ നൽകിയ ഭർത്താവ് ശരത് കുമാറാണ് രാഷ്‌ട്രീയ പ്രവേശനം മുതൽ സ്ഥാനാർത്ഥിത്വം വരെ രാധികയ്‌ക്ക് ആത്മധൈര്യം നൽകുന്നത്. തമിഴകത്തിന്റെ സൂപ്പർസ്റ്റാറായ ശരത്കുമാറിന് സിനിമയും രാഷ്‌ട്രീയവും ഇഷ്ട വിഷയമാണ്. സിനിമയിലൂടെ ആരാധകരുടെ ഹൃദയം കവർന്ന ശരത് കുമാർ 2011 ൽ തെങ്കാശിയിൽനിന്ന് നിയമസഭാംഗമായി.
രാധിക ശരത് കുമാറിന്റെ എതിരാളികൾ
വിരുദുനഗർ ലോക്‌സഭാ മണ്ഡലത്തിലെയും വോട്ടിംഗ് പാറ്റേൺ നിശ്ചയിക്കുന്നത് ജാതി സമവാക്യങ്ങളാണ്. 61-കാരിയായ രാധികയുടെ താരത്തിളക്കത്തോട് ഏറ്റുമുട്ടാൻ എത്തുന്നത് വിജയകാന്തിന്റെ മകൻ വിജയപ്രഭാകറാണ്. ഡിഎംഡികെയുടെ സ്ഥാനാർത്ഥിയായ ഈ 33കാരന്റെ പ്രചാരണ വിഷയവും അപ്പൻ തന്നെയാണ്. വിജയകാന്തിന്റെ മരണശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത് ഡിഎംഡികെ ജനറൽ സെക്രട്ടറി കൂടിയായ പ്രേമലത വിജയകാന്താണ്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ ഡിഎംഡികെയുടെ പ്രതീക്ഷ വിജയകാന്തിനോടുള്ള സഹതാപതരംഗമാണ്.
വിരുദുനഗറിലെ സിറ്റിംഗ് എംപിയായ മാണിക്കം ടാഗോറും അമിത പ്രതീക്ഷയിലാണ്. രണ്ട് തവണ ലോക്സഭയിലെത്തിയ എന്ന ആത്മവിശ്വാസത്തിലാണ് മാണിക്കം ടാഗോർ. ഇത്തവണ രാധിക കൂടി രംഗത്ത് എത്തുന്നതോടെ ശക്തമായ തെരഞ്ഞെടുപ്പ് ചൂടിലാണ് ഈ മണ്ഡലം. രാധികയോടൊപ്പം കഴിഞ്ഞതവണ ഈ മണ്ഡലത്തിൽ ഒരു ലക്ഷത്തിലേറെ വോട്ടുനേടിയ ടി.ടി.വി.ദിനകരന്റെ പാർട്ടിയും ചേരുമ്പോൾ ബിജെപി സ്ഥാനം ഉറപ്പിക്കാനുള്ള സാധ്യത ഏറെയാണ്.
2019 ലെ ലോക്‌സഭാ തരഞ്ഞെടുപ്പ് സ്ഥിതിവിവരക്കണക്കുകൾ പ്രകാരം വിരുദുനഗർ മണ്ഡലത്തിലെ ആകെ വോട്ടർമാർ ഏകദേശം 1484256 ആണ്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിരുദുനഗറിന് 72.49 ആയിരുന്നു പോളിംഗ്. ഏപ്രിൽ 19-നാണ് വിരുദ്നഗർ മണ്ഡലം ജനവിധി നേടുന്നത്. ജൂൺ 4-നാണ് കാത്തിരിക്കുന്ന ഫലം അറിയുന്നത്.
എഴുതിയത്
സ്നേഹ ദാസ്