തിരുവനന്തപുരം; യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ ബിജെപിയിൽ ചേരാൻ ചർച്ചകൾ നടത്തിയിരുന്നുവെന്ന് വെളിപ്പെടുത്തൽ. അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശർമ്മ ഉൾപ്പെടെയുളളവരുമായി 2022 ഒക്ടോബറിൽ ശശി തരൂർ ചർച്ച നടത്തിയെന്നാണ് വെളിപ്പെടുത്തൽ.
യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറിയും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായിരുന്ന അഡ്വ. ഷൈൻ ലാൽ ആണ് സമൂഹമാദ്ധ്യമങ്ങളിലൂടെ തരൂരിനെ വെട്ടിലാക്കി രംഗത്തെത്തിയത്. 2022 നവംബറിൽ
ആർഎസ്എസ് കാര്യകർത്താവ് ഗുരുമൂർത്തിയുടെ ചെന്നൈ മൈലാപ്പൂരിൽ രാധാകൃഷ്ണൻശാലയിലുള്ള ഓഫീസിൽ ചർച്ച നടത്തി. ആർഎസ്എസ് വഴി ബിജെപിയിൽ കയറാൻ ആയിരുന്നു ചർച്ച. പല തവണയായി 2023 നവംബർ വരെ ഈ ചർച്ചകൾ തുടർന്നു. എന്തുകൊണ്ടോ, ചർച്ചകൾ വിജയിച്ചില്ലെന്ന് ഷൈൻ പറയുന്നു.
ചർച്ചകൾ വിജയമായിരുന്നെങ്കിൽ തരൂർ ഇത്തവണ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി ആയിരുന്നേനെയെന്നും ഷൈൻ ലാൽ പറയുന്നു. പാർട്ടിയിൽ കയറാനും കേന്ദ്ര ഭരണത്തിൽ പങ്കാളിയാകാനും വേണ്ടിയാണ് ശശി തരൂർ ചർച്ച നടത്തിയിരുന്നതെന്നും ഷൈൻ ലാൽ കുറിപ്പിൽ പറയുന്നു. മറ്റുള്ള കോൺഗ്രസുകാരെപ്പോലെ ജയിച്ചു കഴിഞ്ഞാൽ ബിജെപിയിൽ ചേരാൻ നിൽക്കുന്ന കോൺഗ്രസുകാരനല്ല ശശി തരൂരെന്നും അദ്ദേഹം ഇലക്ഷന് മുമ്പേ തന്നെ ചാടാൻ നിന്നയാളാണെന്നും പരിഹസിച്ചുകൊണ്ടാണ് ഷൈൻ ലാൽ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
22 വർഷമായി ബാലജന സഖ്യം, കെഎസ്‌യു, യൂത്ത് കോൺഗ്രസ്, എന്നീ സംഘടനകളിൽ ഭാരവാഹിയായിരുന്നു അഡ്വ. ഷൈൻ. എന്നാൽ സംഘടനയിൽ നിന്നും കടുത്ത അവഗണന നേരിടേണ്ടി വന്നത് കൊണ്ട് ഭാരവാഹിത്വം രാജിവെക്കുകയായിരുന്നു. തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നുമുണ്ട്.