ചെന്നൈ: നടി മഞ്ജു വാര്യരുടെ കാറിൽ പരിശോധന നടത്തി തെരഞ്ഞെടുപ്പ് ഫ്‌ലയിംഗ് സ്‌ക്വാഡ്. തിരുച്ചിറപ്പള്ളി അരിയല്ലൂർ ബൈപ്പാസിൽ വച്ചാണ് നടിയുടെ വാഹനത്തിൽ പരിശോധന നടത്തിയത്. തെരഞ്ഞടുപ്പിനോട് അനുബന്ധിച്ച് തമിഴ്‌നാട്ടിൽ നടക്കാറുള്ള പരിശോധയുടെ ഭാഗമായാണ് മഞ്ജുവിന്റെ വാഹനത്തിലും തടഞ്ഞ് പരിശോധന നടത്തിയത്.
മഞ്ജുവിനൊപ്പം മാനേജറും കാറിൽ ഉണ്ടായിരുന്നു. എന്നാൽ കാർ ഓടിച്ചിരുന്നത് മഞ്ജു തന്നെയായിരുന്നു. വാഹനം പരിശോധന നടത്തി ഉടൻ തന്നെ ഫ്‌ലയിംഗ് സ്‌ക്വാഡ് സംഘം മഞ്ജുവിനെ വിട്ടയച്ചു. വാഹനത്തിൽ മഞ്ജു വാര്യർ ആണെന്ന് മനസിലായപ്പോൾ ആളുകൾ താരത്തിനടുത്തേയ്‌ക്കെത്തി. ആരാധകർക്കൊപ്പം ചിത്രങ്ങളെടുത്ത ശേഷമാണ് താരം മടങ്ങിയത്.
കഴിഞ്ഞ ദിവസം മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടേത് അടക്കമുള്ള വാഹനങ്ങൾ ഇത്തരത്തിൽ പരിശോധിച്ചിരുന്നു. തമിഴ്‌നാട്ടിൽ വ്യാപകമായി ഹൈവേകളും ബൈപ്പാസുകളും കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരത്തിൽ പരിശോധനകൾ നടക്കാറുണ്ട്. അനധികൃത പണക്കടത്ത്, മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ പിടിക്കുന്നതിനാണ് ഈ പരിശോധനകൾ.