കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശിനെതിരെ രൂക്ഷ വിമർശനം നടത്തി പാർട്ടി വിട്ട നേതാവ് ഗൗരവ് വല്ലഭ്.ക്ലാസ് മോണിറ്റർ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടില്ലാത്ത വ്യക്തിയാണ് നിലവിൽ പാർട്ടിയെ കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങൾ തുറന്നു കാട്ടി കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹം ബിജെപിയിൽ അംഗത്വം സ്വീകരിക്കുന്നത്. പാർട്ടിയുടെ ദിശാബോധമില്ലായ്മയിൽ അസ്വസ്ഥനാണെന്ന് കാട്ടിയായിരുന്നു അദ്ദേഹം പാർട്ടി വിട്ടത്.
കോൺഗ്രസിൽ അംഗത്വമെടുക്കുമ്പോൾ പുതിയ ആശയങ്ങൾ അംഗീകരിക്കപ്പെടുമെന്നായിരുന്നു കരുതിയിരുന്നത്. 42 എംപിമാരായിരുന്നു ആ സമയം ഉണ്ടായിരുന്നത്. കഴിഞ്ഞ 30 വർഷത്തോളമായി കോൺഗ്രസിന്റെ പ്രകടന പത്രിക തയാറാക്കുന്നത് ഒരാളാണ്. ആ വ്യക്തിയുടെ ആശയങ്ങൾക്ക് ശക്തിയുണ്ടായിരുന്നുവെങ്കിൽ ഇന്ന് ഈ രീതിയിലേക്ക് പാർട്ടി തകരില്ലായില്ലായിരുന്നുവെന്ന് ഗൗരവ് വല്ലഭ് പറഞ്ഞു.
മുൻ കേന്ദ്രമന്ത്രിമാരുടെ പിഎമാരാണ് നിലവിൽ പാർട്ടിയെ നയിക്കുന്നത്. തിരഞ്ഞെടുപ്പിനെ ഏത് തരത്തിലാണ് നേരിടേണ്ടതെന്ന എംപിമാർക്ക് ധാരണയില്ല. ഉത്തർപ്രദേശും ബിഹാറും രണ്ട് സംസ്ഥാനങ്ങളാണെന്ന കാര്യം പോലും അവർക്കറിയില്ല. ജലോറും സരോഹിയും എവിടെയെന്ന ചോദ്യത്തിന് മദ്ധ്യപ്രദേശിൽ അല്ലെങ്കിൽ ഛത്തീസ്ഗഡിൽ എന്നാകും പറയുക.
തന്റെ കോളേജ് കാലഘട്ടത്തിൽ കോൺഗ്രസ് വക്താവായിരുന്ന വ്യക്തിയാണ് ഇന്ന് കമ്മ്യൂണിക്കേഷൻസ് മേധാവിയായി പ്രവർത്തിക്കുന്നത്. കോൺഗ്രസിന്റെ ആശങ്ങളുമായി ചേർന്നു പ്രവർത്തിക്കാൻ അദ്ദേഹം തയാറല്ല. രാജ്യസഭാ സീറ്റ് നിലനിർത്തുന്നത് മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും ഗൗരവ് വല്ലഭ് പറഞ്ഞു.