ചെന്നൈ: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ലോകത്തിലെ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയാക്കി രാജ്യത്തെ മാറ്റാനുള്ളതാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യം മുന്നേറുകയാണെന്നും വരുന്ന തെരഞ്ഞെടുപ്പ് വികസിത രാജ്യത്തിനായുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ അരിയലൂരിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
” മൂന്നാം മോദി സർക്കാരിനായുള്ള യാത്രയിലാണ് രാജ്യം. നരേന്ദ്രമോദിയെ അടുത്ത തവണയും പ്രധാനമന്ത്രി പദവിയിലെത്തിക്കാൻ തമിഴ്‌നാട്ടിലെ ജനതയും ഒപ്പം നിൽക്കണം. വീണ്ടും അദ്ദേഹം അധികാരത്തിലേറുന്നതോടെ രാജ്യം ലോകത്തിലെ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയിലെത്തുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. സമ്പദ്‌വ്യവസ്ഥയിൽ 11-ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യയാണ് അദ്ദേഹത്തിന്റെ കരം പിടിച്ച് അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചത്.” – ജെപി നദ്ദ പറഞ്ഞു.
രാജ്യത്തെ കൊറോണ മഹാമാരി പിടിമുറിക്കിയപ്പോഴും ഇന്ത്യ പതറിയില്ല. സാമ്പത്തിക മാന്ദ്യവും പണപ്പെരുപ്പവും രാജ്യത്ത് ബാധിച്ചില്ലെന്നും യുക്രെയ്ൻ- റഷ്യ യുദ്ധത്തിലും രാജ്യം അടിപതറാതെ നിന്നത് ലോക നേതാക്കളുടെ ശ്രദ്ധയാകർഷിച്ചെന്നും ജെപി നദ്ദ കൂട്ടിച്ചേർത്തു.
ഇലക്ട്രോണിക്‌സ് മേഖലയിൽ രാജ്യത്തിന്റെ ഉദ്പാദനവും കയറ്റുമതിയും വളരെയധികം വർദ്ധിച്ചിട്ടുണ്ട്. ഇന്ന് നമ്മുടെ മുന്നിലുള്ളത് ആത്മനിർഭര ഭാരതമാണെന്നും അതിന് പിന്നിൽ പ്രവർത്തിച്ച പ്രധാനമന്ത്രിയുടെ കരങ്ങൾക്ക് ജനങ്ങൾ ഇനിയും കരുത്ത് പകരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2014 വരെ മെയ്ഡ് ഇൻ ചൈന നിർമ്മിച്ച ഫോണുകളാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ഇന്ന് രാജ്യം മെയ്ഡ് ഇൻ ഇന്ത്യ നിർമ്മിച്ച ഫോണുകൾ ഉപയോഗിക്കാൻ തുടങ്ങിയെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപിയുടെ ദേശീയ നേതാക്കളുൾപ്പെടെ തമിഴ്‌നാട്ടിലെത്തുന്നതിൽ ഡിഎംകെയെ കനത്ത സമ്മർദ്ദത്തിലാഴ്‌ത്തുകയാണ്. വിറളിപൂണ്ട സ്റ്റാലിൻ സർക്കാർ തിരിച്ചിറപ്പള്ളിയിൽ ഞാറാഴ്ച നടത്താനിരുന്ന ജെപി നദ്ദയുടെ റോഡ് ഷോയ്‌ക്ക് അനുമതി നിഷേധിച്ചു. തോൽവി ഭയന്നാണ് സ്റ്റാലിൻ സർക്കാർ ജെപി നദ്ദയുടെ റോഡ്‌ഷോയ്‌ക്ക് അനുമതി നൽകാത്തതെന്നാണ് ഉയർന്നു വരുന്ന ആരോപണങ്ങൾ.