വിചിത്രങ്ങളിൽ വിചിത്രമെന്ന് തോന്നുന്നൊരു വിശദീകരണം. അത് കോടതിയിൽ നൽകിയതാകട്ടെ പൊലീസും. മയക്കുമരുന്ന് കേസിലെ തൊണ്ടിമുതലായ 10 കിലോ ഭാംഗും 9 കിലോ കഞ്ചാവും എലി കട്ടുതിന്നുവെന്ന് പറഞ്ഞാണ് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഝാർഖണ്ഡിലെ ധൻബാദിലെ പൊലീസുകാരാണ് എലിയുടെ പേരിൽ പഴിചാരി റിപ്പോർട്ട് നൽകിയത്.
2018 ഡിസംബർ 14ന് രജിസ്റ്റർ ചെയ്ത ഒരു കേസിൽ ശംഭു പ്രസാദ് ഇയാളുടെ മകൻ എന്നിവരെ പൊലീസ് പിടികൂടുകയും ഇവരിൽ നിന്ന് കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തിരുന്നു. തൊണ്ടിമുതൽ പൊലീസ് സ്റ്റേഷനിലായിരുന്നു സൂക്ഷിച്ചിരുന്നത്. എന്നാൽ വിചാരണക്കിടെ തൊണ്ടിമുതൽ ഹാജരാക്കാൻ പറയുമ്പോഴാണ് സ്റ്റോർറൂമിൽ കഞ്ചാവ് പോയിട്ട് കാ പോലുമില്ലെന്ന് പൊലീസ് മനസിലാക്കുന്നത്.
ശനിയാഴ്ച കേസ് പരിഗണിച്ചപ്പോൾ തൊണ്ടിമുതൽ ഇല്ലെന്ന റിപ്പോർട്ടുമായാണ് പൊലീസ് കോടതിയിലെത്തിയത്. എല്ലാം മുഷികന്റെ തലയിൽ കെട്ടിവച്ച പൊലീസ് പതുക്കെ തടിയൂരുകയായിരുന്നു. പ്രതിഭാഗം അഭിഭാഷകൻ അവസരം മുതലെടുത്ത് കേസ് തന്നെ വ്യാജമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.















