താനെ: ആലപ്പുഴയിൽ നിന്നും കാണാതായ മലയാളിയെ പൻവേൽ രസായനിയിൽ നിന്നും കണ്ടെത്തി. കഴിഞ്ഞ മാർച്ച് 25ന് കാണാതായ വിനോദ് ശങ്കറിനെ (41)യാണ് പൻ വേൽ രസായനിയിൽ നിന്നും ഇന്നലെ രാത്രി കണ്ടെത്തിയത്. നാലു ദിവസം മുമ്പ് താനെ വാഗ്ലെ എസ്റ്റേറ്റ്‌ലും പരിസര പ്രദേശങ്ങളിലും കണ്ടതായി വിവരം ലഭിച്ചിരുന്നു. ഇതറിഞ്ഞ വിനോദ് ശങ്കറിന്റെ ബന്ധുക്കൾ ഇന്നലെ ആലപ്പുഴയിൽ നിന്നും എത്തി. താനെയിലെ
സാമൂഹ്യ സംസ്‌ക്കാരിക പ്രവർത്തകരായ കെപി സുരേന്ദ്രനും ഭാര്യ പ്രമീള സുരേന്ദ്രന്റെയും ഇടപെടലാണ് വിനോദിനെ കണ്ടെത്താൻ സഹായിച്ചത്.
ചെറിയ മാനസിക പ്രശ്‌നമുള്ള വിനോദ് ശങ്കർ ആലപ്പുഴയിലെ വീട്ടിൽ നിന്നും മാർച്ച് 25ന് ഒന്നും പറയാതെ ഇറങ്ങിപോകുകയായിരുന്നു. രസായനിയിൽ വച്ച് ബാല മുരളി എന്ന മലയാളിയാണ് ഇന്നലെ രാത്രി 8 മണിക്ക് വിനോദ് ശങ്കറിനെ റോഡരികിൽ കാണുന്നതും വിനോദിന്റെ കയ്യിൽ നിന്നും നമ്പർ കൈക്കലാക്കി ബന്ധുക്കളെ അറിയിക്കുന്നതും. തുടർന്ന് രസായനി പൊലീസ് സ്റ്റേഷനിൽ വിനോദിനെ ഏൽപ്പിക്കുകയായിരുന്നു. നടപടി ക്രമങ്ങൾക്ക് ശേഷം വിനോദ് ശങ്കറിനെ ബന്ധുക്കൾക്ക് വിട്ട് നൽകി. വിവരമറിഞ്ഞ് രസായനി നിവാസിയായ അംച്ചി മുംബൈ മനോജും പൊലിസ് സ്റ്റേഷനിൽ എത്തിയത് ബന്ധുക്കൾക്ക് സഹായകരമായി.
കിസാൻ നഗർ അയ്യപ്പ പൂജാസമതി പ്രസിഡന്റും വാഗ്‌ളെ എസ്റ്റേറ്റ് മലയാളി സമാജം കൺവീനറുമാണ് കെ. പി.സുരേന്ദ്രൻ. വാഗ്‌ളെ എസ്റ്റേറ്റ് മലയാളി അസോസിയേഷൻ ജോയിൻ സെക്രട്ടറി ആയ പ്രമീള സുരേന്ദ്രൻ മലയാള മിഷൻ ടീച്ചർ കൂടിയാണ്. കൂടാതെ എസ് എൻ എം എസ്, എസ് എൻ ഡി പി സംഘടനകളിലും പ്രവർത്തിച്ചു വരുന്നു.