ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ തെളിവുകൾ നശിപ്പിച്ചതിൽ കെ കവിതയ്‌ക്ക് പങ്കുണ്ടെന്ന് കോടതി. സാക്ഷികളെ സ്വാധീനിക്കാനും കവിത ശ്രമിച്ചെന്ന് കോടതി നിരീക്ഷിച്ചു. കവിതയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് റോസ് അവന്യൂ കോടതി ജഡ്ജി കാവേരി ബവേജ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.
ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങളിൽ കെ കവിതയ്ക്ക് സജീവമായ പങ്കാളിത്തമുണ്ട്. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് പുറമെ തെളിവ് നശിപ്പിക്കാനുളള ശ്രമങ്ങളും കോടതി ചൂണ്ടിക്കാട്ടി. കവിതയ്‌ക്ക് ഇഡി നോട്ടീസ് അയച്ചപ്പോൾ ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കരുതെന്ന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, നാല് ഫോണുകൾ ഫോർമാറ്റ് ചെയ്‌തതായി നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്‌സിറ്റി കഴിഞ്ഞ വർഷം മേയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നതായും ജഡ്ജി ഓർമിപ്പിച്ചു.
ഇഡി സമർപ്പിച്ച തെളിവുകളും ഉദ്ധരിച്ചായിരുന്നു കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
നേരത്തെ നൽകിയ മൊഴികൾ പിൻവലിക്കണമെന്നും വിരുദ്ധ പരാമർശങ്ങൾ നടത്തരുതെന്നും അരുൺ പിള്ളയെ കവിത ഭീഷണിപ്പെടുത്തിയതായും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണത്തിന്റെ നിർണായക ഘട്ടത്തിൽ കവിതയ്‌ക്ക് ജാമ്യം ലഭിച്ചാൽ തെളിവ് നശിപ്പിക്കാനും പ്രതികൾക്ക് മേൽ സമ്മർദ്ദം ചെലുത്താനും സാധ്യതയുണ്ടെന്ന ഇ.ഡിയുടെ വാദവും കോടതി അംഗീകരിച്ചു.
ഇടക്കാല ജാമ്യം അനുവദിക്കണമെന്ന കവിതയുടെ വാദം ഇന്ന് കോടതി തള്ളിയിരുന്നു. ഈ മാസം 20 ന് കവിതയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കും.മദ്യനയം പ്രാവർത്തികമാക്കുന്നതിന് വേണ്ടി അരവിന്ദ് കെജ്‌രിവാളിന് സൗത്ത് ഗ്രൂപ്പിന്റെ ഭാഗമായ കവിത 100 കോടി നൽകിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ.