തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ആവേശത്തിലാക്കാൻ വീണ്ടും പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുന്നു. ഈ മാസം 15-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തുന്നത്. 15-ന് ഉച്ചയോട് കൂടിയായിരിക്കും തലസ്ഥാനത്ത് എത്തുന്നത്.
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തെയും ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തെയും കേന്ദ്രീകരിച്ചുകൊണ്ട് പോത്തൻകോട് എൻഡിഎ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കുമെന്നാണ് വിവരം. രണ്ട് മണ്ഡലങ്ങളിലും കേന്ദ്രമന്ത്രിമാരാണ് ജനവിധി തേടുന്നത്. അതുകൊണ്ടു തന്നെ പ്രധാനമന്ത്രിയുടെ സന്ദർശനം വലിയ രീതിയിൽ വോട്ടർമാരെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ.
രാജീവ് ചന്ദ്രശേഖറിനും വി.മുരളീധരനും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാനമന്ത്രിയുടെ സന്ദർശനം ഊർജ്ജം പകരും. 15-ന് പ്രധാനമന്ത്രി കുന്നംകുളത്തും പൊതുപരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഇതിന് ശേഷമാണ് തിരുവനന്തപുരത്ത് പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നത്.
തൃശൂർ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുടെ പ്രചാരണവും ആലത്തൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ഡോ. ടിഎൻ സരസുവിന്റെ പ്രചാരണവും ലക്ഷ്യമിട്ടാണ് ഇവിടെ പ്രധാനമന്ത്രി എത്തുന്നത്.