കടലൂർ: എൻ ഡി എ സ്ഥാനാർത്ഥി വിജയിക്കുമെന്ന് പ്രവചിച്ച തത്തകളെ തമിഴ്നാട് സർക്കാർ കണ്ടുകെട്ടി. കിളികളെ ഉപയോഗിച്ച് ഫലപ്രവചനം നടത്തിയതിന്റെ പേരിൽ കടലൂരിൽ അറസ്റ്റ് ചെയ്ത രണ്ട് തത്ത ജ്യോതിഷികളെയും തമിഴ് നാട് വനം വകുപ്പ് വിട്ടയച്ചു.
തമിഴ് നാട്ടിലെ കടലൂർ പാർലമെൻ്റ് മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പ്രശസ്ത ചലച്ചിത്ര സംവിധായകൻ തങ്കർ ബച്ചാന്റെ ഭാഗ്യ കാർഡ് വായിക്കാൻ തത്തകളെ ഉപയോഗിച്ചുവെന്നാരോപിച്ച് തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ 81 കാരനായ ജ്യോത്സ്യൻ സെൽവരാജിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൂടാതെ രണ്ട് തത്തകൾ അടങ്ങിയ ഇയാളുടെ കൂടും പിടിച്ചെടുത്തു.
കടലൂരിനടുത്ത് തെന്നംപാക്കത്തുള്ള അഴകു മുത്തു അയ്യനാർ ക്ഷേത്രം സന്ദർശിച്ച അദ്ദേഹവും അനുയായികളും ഒരു തണൽ മരത്തിന്റെ ചുവട്ടിലേക്ക് നീങ്ങി. അപ്പോൾ അവിടെയുണ്ടായിരുന്ന ഒരു തത്ത ജ്യോത്സ്യൻ സെൽവരാജ് തങ്കർ ബച്ചാനോട് തന്റെ തത്തയെക്കൊണ്ട് ഒരു കാർഡ് എടുപ്പിക്കാൻ ആവശ്യപ്പെട്ടു. അത് സമ്മതിച്ച അദ്ദേഹം അവിടെ ഇരുന്നു തത്ത ഭാഗ്യം പറയുന്നത് കേട്ടു. തത്ത കൂട്ടിൽ നിന്ന് പുറത്തുവന്ന് ആ ക്ഷേത്രത്തിന്റെ മൂർത്തിയായ അഴകു മുത്തു അയ്യനാരുടെ ചിത്രമുള്ള ഒരു കാർഡ് എടുത്തു. കാർഡിൽ ദേശ അധിപനായ ദേവന്റെ ചിത്രമുണ്ടെന്നും ഇത് ശുഭസൂചനയായതിനാൽ വോട്ടെടുപ്പിൽ തങ്കർ ബച്ചാന്റെ വിജയം സുനിശ്ചിതമാണെന്ന് ജ്യോതിഷി പറഞ്ഞു. ഇതിൽ സന്തോഷം പ്രകടിപ്പിച്ച് തങ്കർബച്ചൻ വോട്ട് ചോദിക്കാൻ അടുത്ത സ്ഥലത്തേക്ക് പോയി.
കൂടെ ഉണ്ടായിരുന്നവർ ഈ രംഗം ക്യാമറയിൽ ചിത്രീകരിക്കുന്നുണ്ടായിരുന്നു. തുടർന്ന് വൈകുന്നേരത്തോടെ ഈ വീഡിയോയും ചിത്രങ്ങളും തമിഴകത്ത് സോഷ്യൽ മീഡിയയിൽ വൈറലായി മാറി.
കിളി ജ്യോത്സ്യനെപ്പോലും താങ്ങാനാവുന്നില്ല; യുക്തിവാദിപ്പാർട്ടിയെന്നവകാശപ്പെടുന്ന ഡിഎംകെ ഫാസിസത്തിന്റെ കൊടുമുടിയിൽ; ആഞ്ഞടിച്ച് അൻപുമണി രാമദോസ്.
അതിനിടെ തങ്കർ ബച്ചാന്റെ ഭാഗ്യം പ്രവചിച്ച തത്തയുടെ ഉടമ സെൽവരാജ്, അതേ ഭാഗത്ത് തത്തയെ ഉപയോഗിച്ച ഫല പ്രവചനം നടത്തുന്ന ശ്രീനിവാസൻ എന്നിവരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. വന്യജീവി സംരക്ഷണ നിയമപ്രകാരം തത്തകളെ വളർത്തുന്നത് കുറ്റമായതിനാലാണ് നടപടിയെന്ന് വനംവകുപ്പ് അറിയിച്ചു.
തത്ത ജ്യോത്സ്യരുടെ അറസ്റ്റിൽ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയർന്നിരുന്നു. ഇത് ഡിഎംകെ സർക്കാരിന്റെ പ്രതികാര നടപടിയാണെന്നും തങ്കർബച്ചാൻ വിജയിക്കുമെന്ന കിളി ജ്യോതിഷിയുടെ പ്രവചനം പോലും ഡിഎംകെയ്‌ക്ക് താങ്ങാനാകുന്നില്ലെന്നും പിഎംകെ നേതാവ് അൻപുമണി രാമദോസ് പറഞ്ഞു.
പ്രതിഷേധം പടർന്ന സാഹചര്യത്തിൽ തങ്കർ ബച്ചാനുവേണ്ടി തത്ത ജ്യോതിഷം നോക്കിയ ജ്യോതിഷികളായ സെൽവരാജ്, ശ്രീനിവാസൻ എന്നിവരെ വനംവകുപ്പ് വിട്ടയക്കാൻ തീരുമാനിച്ചു. ഇവരുടെ കൈവശമുണ്ടായിരുന്ന 4 തത്തകളെയും വനംവകുപ്പ് കണ്ടുകെട്ടുകയും ജ്യോതിഷികളെ താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തു എന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
1972-ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ സെക്ഷൻ IV പ്രകാരം തത്തകളെ പിടിക്കുകയോ സൂക്ഷിക്കുകയോ വിൽക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണെന്നും , ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും അവരുടെ ഭാഗ്യം പ്രവചിക്കുന്നതിനും പക്ഷിയെ ഉപയോഗിച്ചതിന് ജ്യോതിഷിയിൽ നിന്ന് പിഴ ചുമത്തുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
പിന്നീട് നാല് തത്തകളെയും ഡിപ്പാർട്ട്‌മെൻ്റ് ഏറ്റെടുത്തു എന്നും രണ്ട് ജ്യോതിഷികളെയും അവരുടെ പ്രായം കണക്കിലെടുത്ത് മുന്നറിയിപ്പ് നൽകി വിട്ടയച്ചതായും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.