ക്ലാസിക് സിനിമകൾ മലയാളത്തിന് സമ്മാനിച്ച നിർമാതാവും വിതരണക്കാരനുമായ ഗാന്ധിമതി ബാലൻ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 65 വയസായിരുന്നു.
പഞ്ചവടിപ്പാലം, മൂന്നാംപക്കം, നൊമ്പരത്തിപ്പൂവ്, സുഖമോ ദേവി, ഇത്തിരിനേരം ഒത്തിരികാര്യം, ഈ തണുത്ത വെളുപ്പാൻ കാലത്ത്, പത്താമുദയം തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകളുടെ നിർമാതാവായിരുന്നു. വരുമാനമെന്നതിലുപരി സിനിമയെ ഹൃദയത്തോട് ചേർത്ത് നിർത്തിയ നിർമാതാക്കളിൽ ഒരാൾ കൂടിയായിരുന്നു ബാലൻ. പത്മരാജൻ സിനിമകളിലൂടെയാണ് ബാലൻ മലയാളികൾക്കിടയിൽ ശ്രദ്ധേയനായത്. ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തതും പത്മരാജനൊപ്പമായിരുന്നു.
എൺപതുകളിലായിരുന്നു ബാലൻ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ചത്. 84ൽ പുറത്തുവന്ന പഞ്ചവടിപ്പാലം വലിയ ബഹുമതികൾ നേടിക്കൊടുത്ത സിനിമയായിരുന്നു. പത്മരാജനും കെ.ജി ജോർജും കൂടാതെ, വേണുനാഗവള്ളി, ജോഷി, ബാലചന്ദ്രമേനോൻ തുടങ്ങിയവർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചു. 90കളോടെയാണ് അദ്ദേഹം സിനിമാ നിർമാണത്തിൽ നിന്ന് പിൻവാങ്ങുന്നത്. ഏകദേശം മുപ്പതോളം സിനിമകൾ മലയാളത്തിന് വേണ്ടി നിർമിച്ചതിന് ശേഷമായിരുന്നു പിടിയിറക്കം.